ഗുരുവായൂര്‍
ഏഷ്യയിലെ ഏറ്റവും പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരിന് പ്രത്യേക വികസനപാക്കേജ് അനുവദിക്കണമെന്ന് സിപിഐ എം ചാവക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വര്‍ഷം തോറും നാലുകോടിയിലധികം തീര്‍ഥാടകര്‍ വന്നുപോകുന്ന പട്ടണമാണ് ഗുരുവായൂർ. സവിശേഷമായ വികസനാവശ്യങ്ങള്‍ അര്‍ഹിക്കുന്ന പ്രദേശമെന്ന നിലയില്‍ പരിഗണനക്ക് അര്‍ഹമാണ്. റോഡ്, റെയില്‍,ഫ്ലൈ ഓവറുകളും തീര്‍ഥാടകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ടൂറിസം സാധ്യതകൾ വിപുലപ്പെടുത്തുന്നതുമായ വികസന പദ്ധതികള്‍ ഗുരുവായൂരില്‍ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പട്ടു.
പൊതു ചര്‍ച്ചയില്‍ 36പേര്‍ പങ്കെടുത്തു. ചര്‍ച്ചയ്‌ക്ക് സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ, ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍ എന്നിവര്‍ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എം എൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ, കെ വി അബ്ദുൾ ഖാദർ , സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ എന്നിവര്‍ സംസാരിച്ചു.
കനോലി കനാല്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുക, കുട്ടാടന്‍ പാടശേഖരം സമ്പൂര്‍ണമായും കൃഷിയോഗ്യമാക്കാന്‍ സമഗ്ര കുട്ടാടന്‍ വികസന പദ്ധതി നടപ്പിലാക്കുക, പുത്തന്‍ ദേശീയ വിദ്യാഭ്യാസ പദ്ധതിക്കെതിരെ അണിനിരക്കുക, വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരായി ജനകീയ പ്രതിരോധം ഉയർത്തുക, സ്ത്രീധനം എന്ന വിപത്ത് തുടച്ചു നീക്കുക,കോവിഡ് പ്രതിരോധത്തിനായുള്ള കേന്ദ്രഫണ്ട് പുനസ്ഥാപിക്കുക, തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..