തൃശൂർ
പ്ലസ് വൺ ഏകജാലകം വഴിയുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് പ്രവേശനം അവസാനിച്ചു. ജില്ലയിൽ 23,595 സീറ്റുകളിൽ 19,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം നടന്നത്. 4,242 സീറ്റുകളിൽ ഒഴിവുണ്ട്. നിശ്ചിത എണ്ണം അപേക്ഷാർഥികൾ ഇല്ലാത്ത എൽസി, എസ്ഐയുസി, ആംഗ്ലോ ഇന്ത്യൻ(232), ലത്തീൻ, ക്രിസ്ത്യൻ ഒബിസി(67), ഹിന്ദു ഒബിസി(13), പട്ടികജാതി(515), പട്ടികവർഗം(2196), വിഭിന്നശേഷി വിഭാഗം(355), കാഴ്‌ചപരിമിതർ(28), ധീവര(82), കുശവൻ(132), കുടുംബി(92), ഇബ്യുഎസ്(541) എന്നിങ്ങനെയാണ് 4242 ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
രണ്ടാം ഘട്ട അലോട്ട്‌മെന്റ് 28ന് ആരംഭിച്ച് ഒക്ടോബർ ആറിന് അവസാനിക്കും. മുഖ്യ അലോട്ട്‌മെന്റുകൾക്ക് ശേഷം സപ്ലിമെന്ററി അപേക്ഷകൾ ഒക്ടോബർ ഒമ്പതിന് ആരംഭിക്കും. തെറ്റായ വിവരങ്ങൾ നൽകി ആദ്യ അലോട്ട്‌മെന്റിൽ കയറിയവർക്ക് ശരിയായ വിവരങ്ങൾ നൽകി സപ്ലിമെന്റ് ഘട്ടത്തിൽ അപേക്ഷിക്കാം. മതിയായ അപേക്ഷാർഥികൾ ഇല്ലാതെ ഒഴിവുവരുന്ന സംവരണ സീറ്റുകൾ ജനറൽ സീറ്റായി പരിഗണിച്ച് രണ്ടാംഘട്ട അലോട്ട്‌മെന്റിൽ ജനറൽ ക്വാട്ടയിൽ നിന്ന് പ്രവേശനം നൽകും. സ്‌പോർട്ട്‌സ് ക്വാട്ടയിൽ 571 സീറ്റുണ്ടങ്കിലും 464 പേർ മാത്രമാണ് ശരിയായ അപേക്ഷകർ. ഒഴിവുവരുന്ന സീറ്റിലേക്ക് സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷകൾ നൽകാം. മാനേജ്‌മെന്റ്, കമ്യൂണിറ്റി പ്രവേശനവും 28ന് നടക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..