പറപ്പൂക്കര
യുഡിഎഫ് ഭരണകാലത്ത് ഉയർന്ന അഴിമതി ആരോപണങ്ങൾ മൂലം സംസ്ഥാന വിജിലൻസ് കയറിയിറങ്ങി നിരങ്ങിയ പറപ്പൂക്കര പഞ്ചായത്തിന്റെ മുഖം ഇന്ന് വ്യത്യസ്തമാണ്.
ഐഎസ്ഒ അംഗീകാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഈ പഞ്ചായത്തിനെ തേടിയെത്തി. 2018 ലും 2019 ലും ഉണ്ടായ പ്രളയം ദുരിതം നേരിട്ട പഞ്ചായത്ത് കൂടിയായിരുന്നു പറപ്പൂക്കര. ഈ പരാധീനതകളെയെല്ലാം മറികടന്ന് പുരസ്‌കാര നേട്ടങ്ങൾ കൈവരിക്കാനായത് എൽഡിഎഫ് ഭരണസമിതിയുടെ ഭരണ പാടവവും സംഘടനാ മികവും കൊണ്ട് മാത്രമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രചാരണ രംഗത്തും എൽ ഡിഎഫ് മുന്നിലാണ്.
കഴിഞ്ഞ 18 അംഗ ഭരണ സമിതിയിൽ പത്ത് പേരുടെ പിന്തുണ ഉണ്ടായിരുന്ന എൽഡിഎഫ് നില കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഇതിനകം ഉറപ്പാക്കിക്കഴിഞ്ഞു.
യുഡിഎഫിൽ വിമതർ തന്നെ പ്രധാന പ്രശ്നം. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ നാലാം വാർഡിൽ വിമതനായി മത്സരിക്കുന്ന വിനോദ് കുറുമാലിയെയും ആറാം വാർഡിലെ വിമതൻ കെ കെ രാജനെയും കോൺഗ്രസ് ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം പുറത്താക്കിതാണ് യുഡിഎഫ് പ്രതിസന്ധികളിലെ പുതിയ സംഭവ വികാസം.
നെല്ലായി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് ജില്ലാ നേതൃത്വം പുറത്താക്കുകയും ഏതാനും നാൾ മുമ്പ് തിരിച്ചെടുക്കുകയും ചെയ്ത ഐ സി സുബ്രഹ്മണ്യൻ മൂന്നാം വാർഡ് രാപ്പാളിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കുന്നതും വനിതാ സംവരണ വാർഡായ അഞ്ചിലും റിബൽ മത്സരിക്കുന്നതും യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു.
18 സീറ്റിലും മത്സരിക്കുന്ന കോൺഗ്രസിലെ സീറ്റ് നിർണായ ചർച്ച അവസാന നിമിഷത്തിലാണ് പൂർത്തിയാക്കാനായത്. എന്നിട്ടും വിമത ശല്യം ഒതുക്കാനായില്ല. എൻഡിഎയുടെ കർഷക ദ്രോഹ, ജനദ്രോഹ നയങ്ങൾ അവരെ തിരിഞ്ഞു കുത്തുന്നുമുണ്ട്.
പുതുക്കാട്
ഭൂരിപക്ഷത്തോടെ എൽഡിഎഫിന് ഭരണത്തിൽ തിരിച്ചെത്താൻ വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും പുതുക്കാട് ഉണ്ട്. രണ്ട് പ്രളയവും അസൂയർഹമായ വിധത്തിൽ നീന്തി ക്കയറിയ പുതുക്കാട് പഞ്ചായത്ത് കോവിഡിനെതിരെയും മികച്ച പ്രതിരോധമാണ് തീർത്തത്.
സംസ്ഥാന സർക്കാരിന്റെ ജനപ്രിയ പദ്ധതികളുടെ നിർവഹണം കൂടി ജനങ്ങൾക്ക് മുന്നിൽ വക്കുമ്പോൾ എൽഡിഎഫിന് തുടർ ഭരണം ഉറപ്പ് എന്നതാണ് ഇവിടുത്തെ നില.നേരത്തെ കോൺഗ്രസിൽ ഐ ഗ്രൂപ്പിലെ സെബി കൊടിയനെ ഒതുക്കാൻ വേണ്ടി മുൻ പഞ്ചായത്ത് അംഗം സിജു പയ്യപ്പിള്ളിയെക്കൊണ്ട് നാമനിർദേശ പത്രിക നൽകിച്ച്,
ഡിസിസി അംഗീകാരവും നൽകിയിരുന്നു. ഐ ഗ്രൂപ്പിൽ നിന്നും എ ഗ്രൂപ്പിൽ കെ പി വിശ്വനാഥൻ വിഭാഗത്തിൽ ചേക്കേറി ഡി സിസി സെക്രട്ടറിയായ സെബി കൊടിയന് സീറ്റ് നിഷേധിക്കാനായിരുന്നു ഈ നീക്കം. തനിക്ക് സീറ്റ് ലഭിക്കില്ലെന്ന് കണ്ട സെബി റിബൽ ആയും നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ അവസാന നിമിഷത്തെ മലക്കം മറിച്ചിലിൽ സിജോ നാമനിർദേശ പത്രിക പിൻവലിച്ച് സെബിയെ ഔദ്യോഗിക സ്ഥാനാർഥിയാക്കി. അങ്ങിനെ യുഡിഎഫ് റിബൽ ഒറിജിനൽ ആയി. എന്നാലും രണ്ടാം വാർഡിൽ വൈശാഖ് ജോൺസന്റെ രൂപത്തിലും, മൂന്നാം വാർഡിൽ ലൗലിയുടെ രൂപത്തിലും പതിനഞ്ചാം വാർഡിൽ ജോൺസന്റെ രൂപത്തിലും യു ഡിഎഫ് റിബലുകൾ സജീവമായി രംഗത്ത് ഉണ്ട്.
എൻഡിഎ യുടെ നിലയും പുതുക്കാട് പഞ്ചായത്തിൽ പരുങ്ങലിലാണ്. ബിജെ പി മുഴുവൻ സീറ്റിലും മത്സരിച്ച് ഘടക കക്ഷിയായ ബിഡിജെഎസിനു ഒരു സീറ്റ് പോലും നൽകാത്ത എൻഡിഎ നിലപാടിൽ വലിയ പ്രതിഷേധമാണ് യോഗങ്ങളിൽ ഉയരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..