പാലോട്
പാലോട് കാർഷിക മേള ഫെബ്രുവരി ഏഴിന് ആരംഭിക്കും. വജ്ര ജൂബിലി നിറവിലെത്തിയ മേള ചരിത്ര വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ജനകീയ കൂട്ടായ്മ. കന്നുകാലി ചന്തയും സാംസ്‌കാരിക മേളയും ഇക്കുറിയുമുണ്ടാകും.
വിനോദസഞ്ചാര വാരാഘോഷവും കാർഷിക വിനോദ- വിജ്ഞാന പരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ജനറൽ സെക്രട്ടറി പി എസ് മധു, ചെയർമാൻ ഡി രഘുനാഥൻ, ട്രഷറർ വി എസ് പ്രമോദ്, ഇ ജോൺകുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏഴിന് രാവിലെ ഒമ്പതിന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു മേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് മന്ത്രി വി ശിവൻകുട്ടി കലാമേളയും ടൂറിസം ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യും. കർഷക സംഗമം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. സർക്കാർ, -അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ 200-ഓളം പ്രദർശന വിപണന സ്റ്റാളുകളും പുസ്തകോത്സവവും ക്രമീകരിക്കും.
പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകൾ മികച്ച കർഷകർക്ക് അവാർഡ് നൽകും. 10,000 രൂപയും ശിൽപ്പവുമാണ് അവാർഡ്. ആർസിസിയുടെ നേതൃത്വത്തിൽ ക്യാൻസർ പരിശോധനയും ചികിത്സയും നടക്കും. അറുപത് നിർധന രോഗികൾക്ക് സഹായം വിതരണം ചെയ്യും. 16 ന് വൈകിട്ട് സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പി രജി, കൃഷ്ണൻകുട്ടി, ടി എസ് ബിജു എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..