വർക്കല
പച്ചക്കറിക്ക് അമിതവില ഈടാക്കിയ കച്ചവടക്കാർക്കെതിരേ കേസെടുത്തു. പാളയംകുന്ന് മണപ്പുറം വെജിറ്റബിള്‍സ്, ഹാഷിം കുലക്കട ആൻഡ് വെജിറ്റബിള്‍സ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മുത്താന എം ജെ സ്റ്റോര്‍, ചാവർകോട് വെറൈറ്റി വെജിറ്റബിള്‍സ്, ആശാരിമുക്ക് തെക്കുംകര വെജിറ്റബിള്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. കുപ്പിവെളളത്തിന് അമിതവില ഈടാക്കിയ ചാവർകോട് എസ് എസ് സൂപ്പര്‍ മാര്‍ക്കറ്റ്, ലക്ഷ്മി ട്രേഡേഴ്‌സ് എന്ന സ്ഥാപനങ്ങൾക്കെതിരേയും നടപടി സ്വീകരിക്കുന്നതിന് കലക്ടര്‍ക്ക് പ്രത്യേക റിപ്പോര്‍ട്ട് നൽകും. വർക്കല താലൂക്ക് സപ്ലൈ ഓഫീസര്‍ എ രാജീവന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് വര്‍ക്കല മുനിസിപ്പാലിറ്റി, ചാവര്‍കോട്, പുന്നമൂട്, പാളയംകുന്ന്, മുത്താന എന്നീ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ എം റഹ്മത്തുള്ള, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എം ജലീസ്, പി ഷാജി എന്നിവര്‍ പങ്കെടുത്തു.
വെഞ്ഞാറമൂട്
അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് കടകളിൽ പരിശോധന നടന്നു. നെടുമങ്ങാട് തഹസിൽദാർ, അളവുതൂക്കവകുപ്പ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച പരിശോധന നടന്നത്. 6 കടകൾക്കെതിരെ പിഴ ഈടാക്കി.
കിളിമാനൂർ
കിളിമാനൂർ ജങ്‌ഷനിലെ പച്ചക്കറിക്കടകളിൽ ചിറയിൻകീഴ് താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുടെ പരിശോധന. അമിതവില ഈടാക്കുന്നുവെന്ന പരാതിയിലായിരു്ന്നു ഇത്. ചിറയിൻകീഴ് താലൂക്കിൽ ഏകീകരിക്കപ്പെട്ട വിലകളിൽ മാത്രമേ പച്ചക്കറി വിൽക്കാൻ പാടുള്ളു എന്ന നിർദേശം നൽകി. വിലനിലവാരം രേഖപ്പെടുത്താത്ത കടകളിൽ വിലസൂചിക പതിപ്പിച്ചാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ആറ്റിങ്ങല്‍
ചിറയിന്‍കീഴിൽ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. വക്കം, ചിറയിന്‍കീഴ് മേഖലകളിലെ വിവിധ സ്ഥലങ്ങളില്‍ അളവുതൂക്കത്തിലുള്‍പ്പെടെ ക്രമക്കേടുകള്‍ കണ്ടെത്തിയതായി താലൂക്ക് അധികൃതര്‍ അറിയിച്ചു. പൂഴ്‌ത്തിവയ്പ്, അമിതവിലയീടാക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് തഹസീല്‍ദാര്‍ ആർ മനോജ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..