തിരുവനന്തപുരം
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റിനെയും ഗർഭിണിയായ ഭാര്യയെയും വീട്ടിൽക്കയറി ആക്രമിച്ചു.
കോൺഗ്രസ് പാളയം ബ്ലോക്ക് ജനറൽ സെക്രട്ടറി കോട്ടയ്ക്കകം രാജേഷും കൂട്ടരുമാണ് മണക്കാട് വാർഡ് പ്രസിഡന്റ് രാമചന്ദ്രൻ നായർ, ഭാര്യ സരിത എന്നിവരെ ആക്രമിച്ചത്. പരിക്കേറ്റ സരിതയെ എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഏഴുമാസം ഗർഭിണിയാണ്. കോവിഡ് മുക്തയായി മൂന്നുദിവസംമുമ്പാണ് ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയത്.
തിങ്കൾ വൈകിട്ട് നാലോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ രാജേഷ്, യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് രഞ്‌ജിത്ത്, യൂത്ത് കോൺഗ്രസ് മണക്കാട് മണ്ഡലം സെക്രട്ടറി രാഗേഷ് എന്നിവരാണ് ആക്രമിച്ചത്. രാമചന്ദ്രൻ നായർക്കും പരിക്കേറ്റു.
കോർപറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാമചന്ദ്രൻ നായർ രാജേഷിനും സംഘത്തിനും എതിരെ ഡിസിസിക്ക് പരാതി നൽകിയിരുന്നു. തെരഞ്ഞടുപ്പ് പ്രചാരണത്തിൽ വീഴ്‌ചവരുത്തിയതിനും കുര്യാത്തി വാർഡിൽ ബിജെപിക്ക് വോട്ട് മറിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ പക്ഷക്കാരാണ് അക്രമികൾ. പരാതി കൊടുത്തതോടെ രാമചന്ദ്രൻ നായരെ അസഭ്യം പറയുന്നതും ഭീഷണിമുഴക്കുന്നതും പതിവായിരുന്നു.
തിങ്കളാഴ്ചയും അസഭ്യം പറയുകയും ചീത്തവിളിക്കുകയും ചെയ്‌തിരുന്നു. ഇത് രാമചന്ദ്രൻ നായർ ചോദ്യം ചെയ്‌തു. തുടർന്നായിരുന്നു ആക്രമണം. സംഭവത്തിൽ രഞ്‌ജിത്തിനെയും രാഗേഷിനെയും ഫോർട് പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..