തിരുവനന്തപുരം
ജീവിതവഴിയില്‍ പ്രകാശം പരത്താന്‍ എല്‍ഇഡി ബള്‍ബ് നിര്‍മിച്ച് വിൽപ്പന നടത്തി വിദ്യാര്‍ഥിനികള്‍. പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് പഠനത്തിന്റെ ഇടവേളകളിലും അവധി ദിവസങ്ങളിലുമായി എല്‍ഇഡി ബൾബ് നിര്‍മിക്കുന്നത്.
ആറുമാസം മുമ്പ് തുടങ്ങിയ സംരഭത്തിലൂടെ ഇതിനകം 1500ലധികം ബള്‍ബുകള്‍ നിര്‍മിച്ച് ഇവർ വിൽപ്പനനടത്തി. സ്‌കൂള്‍ കവാടത്തിന് സമീപം നടത്തുന്ന വിൽപ്പനയിൽ മണിക്കൂറുകള്‍ക്കകം ബള്‍ബുകള്‍ വിറ്റുപോകും. 9 വാട്സിന്റെ ബള്‍ബിന് 80 രൂപയാണ്. നിര്‍മാണച്ചെലവ് 60 രൂപ. 20 രൂപ ലാഭം.
ഹൈസ്‌കൂൾ മുതൽ പ്ലസ്‌ടുവരെയുള്ള ക്ലാസുകളിലെ മുന്നൂറിലേറെ വിദ്യാര്‍ഥിനികളാണ് സംരംഭത്തിന് പിന്നിൽ. അധ്യാപകൻ ബിജുവിന്റെ മേല്‍നോട്ടത്തിലാണ് നിർമാണം. അസംസ്‌കൃത വസ്‌തുക്കള്‍ ഡല്‍ഹിയില്‍നിന്നാണ് എത്തിക്കുന്നത്. വയറിങ്, ഫ്യൂസ് നിര്‍മാണം, എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇഎല്‍സിബി), മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ (എംസിബി), മാസ്റ്റര്‍ കണ്‍ട്രോള്‍, ടാങ്കില്‍ വെള്ളം നിറയുമ്പോള്‍ അലാറം മുഴക്കുന്ന ബസര്‍ വരെ ഇവർ നിര്‍മിക്കും. പെയിന്റിങ്, മോഡലിങ്, വസ്‌ത്രനിര്‍മാണം, പ്ലംബിങ്, തുണിസഞ്ചി നിര്‍മാണം എന്നിവയും പരിശീലിക്കുന്നു. ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇത് വിദ്യാര്‍ഥികളെ സഹായിക്കുമെന്ന് പ്രിന്‍സിപ്പൽ ഡോ. കെ ലൈലാസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..