തിരുവനന്തപുരം
മകളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ അധ്യാപകനായ പിതാവിനോട് അപമര്യാദയായി പെരുമാറിയ പൂജപ്പുര ഗ്രേഡ് എസ്ഐക്കെതിരെ ഉന്നതതല അന്വേഷണം നടത്താൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്. അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പൊലീസിനെതിരെയും അന്വേഷണം നടത്തണം.
ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. 2021 ഏപ്രിൽ 22നായിരുന്നു സംഭവം.പൂന്തുറ സെന്റ് തോമസ് സ്കൂളിലെ അധ്യാപകനായ ജാക്സനാണ് പരാതിക്കാരൻ.
കോട്ടൺഹിൽ സ്‌കൂളിൽ മകളെ വിളിക്കാനെത്തിയതായിരുന്നു. കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളെ പൂജപ്പുര ഗ്രേഡ് എസ്ഐയും ഒരു പൊലീസുകാരനും ചേർന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കെതിരെ മ്യൂസിയം പൊലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
സിറ്റി പൊലീസ് കമീഷണറിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങിയെങ്കിലും പൊലീസ് നടപടിയെ ന്യായീകരിച്ചതു കാരണം തള്ളി. കമീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. പൂജപ്പുര ഗ്രേഡ് എസ്ഐയും സിപിഒ യും പരാതിക്കാരനും തമ്മിലാണ് വാക്കുതർക്കത്തിൽ ഏർപ്പെട്ടതെന്നാണ് കമീഷന്റെ റിപ്പോർട്ട്. എസ്ഐ യുടെ നിർദേശാനുസരണം സ്ഥലത്തെത്തിയ മ്യൂസിയം എസ്ഐ പരാതിക്കാരന്റെ വാഹനത്തിന്റെ ആർസി ബുക്ക് വാങ്ങിക്കൊണ്ടു പോയി. പരാതിക്കാരനെതിരെ മ്യൂസിയം പൊലീസ് കേസുമെടുത്തു. ഈ കേസാണ് പുനരന്വേഷിക്കേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..