തിരുവനന്തപുരം
ഗ്രേഡ് 2 ജീവനക്കാരുടെ അഭിമുഖം തടസ്സപ്പെടുത്തിയ യുവമോർച്ച പ്രവർത്തകരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജിൽ നടക്കുന്ന താൽക്കാലിക ഗ്രേഡ് 2 അറ്റൻഡർമാരുടെ അഭിമുഖത്തിൽ ക്രമക്കേട് ആരോപിച്ച് ചൊവ്വാഴ്ച യുവമോർച്ച പ്രവർത്തകർ അഭിമുഖം തടസ്സപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് 11 യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അതേസമയം, ഗ്രേഡ് 2 ജീവനക്കാരുടെ അഭിമുഖം അത്യന്തം സുതാര്യതയോടെയാണ് നടപ്പാക്കുന്നതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറാ വർഗീസ് അറിയിച്ചു. 178 ഒഴിവ് എംപ്ലോയ്മെന്റിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2500ലധികം ഉദ്യോഗാർഥികളുടെ ലിസ്റ്റ് ലഭ്യമാക്കിയിരുന്നു.
ഇന്റർവ്യു ബോർഡ് രൂപീകരിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് 16 മുതൽ ജൂൺ രണ്ടുവരെ ഷെഡ്യൂൾ ചെയ്ത് ഇന്റർവ്യൂ നടത്തുന്നത്. ഇത്രയും സുതാര്യമായി നടന്നുവരുന്ന പ്രവർത്തനത്തിൽ അപാകത ആരോപിക്കുന്നത് വസ്തുതാവിരുദ്ധമാണെന്നും പ്രിൻസിപ്പൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..