തിരുവനന്തപുരം
കിള്ളിപ്പാലത്തെ ലോഡ്‌ജ് കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കച്ചവടത്തിൽ ഒരു പ്രതികൂടിയുള്ളതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾ പൊലീസ് എത്തുംമുമ്പ് ലോഡ്‌ജ് മുറിയിൽനിന്ന് കടന്നു. ഇതോടെ പ്രതികളുടെ എണ്ണം അഞ്ചാകും.
റിമാൻഡിലുള്ള പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് വെള്ളിയാഴ്‌ച പൊലീസ് കോടതിയിൽ ഹർജി നൽകി. ഇവരെ ചോദ്യം ചെയ്‌ത ശേഷമാകും അഞ്ചാമനെ പ്രതി ചേർക്കുക. ഇയാളെക്കുറിച്ച് അറസ്‌റ്റിലായ പ്രതികൾ നേരത്തെ പൊലീസിന് സൂചന നൽകി. അതിനിടെ, ഒളിവിലുള്ള പ്രതികളെ പിടികൂടാൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ചൊവ്വാഴ്‌ചയാണ് കിള്ളിപ്പാലത്തെ കിള്ളി ലോഡ്‌ജിൽനിന്ന് അഞ്ച് കിലോ കഞ്ചാവ്, മൂന്ന് പിസ്‌റ്റൾ തുടങ്ങിയവയുമായി രണ്ടുപേർ കരമന പൊലീസിന്റെ പിടിയിലായത്. പൊലീസിന് നേരെ പടക്കമെറിഞ്ഞ് രണ്ടുപേർ രക്ഷപ്പെട്ടു. ഇതിൽ ഒരാളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
നഗരത്തിലെ മയക്കുമരുന്ന് മാഫിയയുടെ പട്ടിക ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു. പ്രതികളുടെ മൊബൈൽ ഫോൺ രേഖകളും പരിശോധിക്കുന്നുണ്ട്. രക്ഷപ്പെട്ടവർ ഫോൺ ലോഡ്‌ജിൽ ഉപേക്ഷിച്ചിരുന്നുവെങ്കിലും പിടിയിലാകുംമുമ്പ് അവർ വിളിച്ചതും വന്നതുമായ കോൾലിസ്‌റ്റ് പൊലീസ് ശേഖരിച്ചു. ഒളിവിലുള്ളവർ രണ്ട് ദിവസംകൊണ്ട് അറസ്‌റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..