തിരുവനന്തപുരം
ആർസിസിയിലെ പുതിയ ആധുനിക കാഷ്വാലിറ്റി സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. പഴയ കാഷ്വാലിറ്റിയുടെ പരിമിതികള്‍ പരിഹരിച്ചുകൊണ്ട് ഒരുകോടിയിലേറെ രൂപ ചെലവഴിച്ചാണ് നിർമാണം. ഒരേസമയം 10 രോഗികള്‍ക്ക് തീവ്രപരിചരണം നല്‍കാന്‍ സാധിക്കും. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (എന്‍എബിഎസ്) മാനദണ്ഡങ്ങള്‍ പാലിച്ചും കോവിഡ്കാലത്തെ ചികിത്സാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് പുതിയ അത്യാഹിതവിഭാഗം തയ്യാറാക്കിയത്. രോഗികളുടെ സ്വകാര്യതയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനുള്ള സംവിധാനം, അണുബാധ നിയന്ത്രണം, രോഗതീവ്രതയനുസരിച്ച് ചികിത്സ നല്‍കാന്‍ കഴിയുന്ന ട്രയേജ് സംവിധാനം എന്നിവ ഇവിടത്തെ പ്രത്യേകതയാണ്.
വിവിധ രീതികളില്‍ ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യകതരം കിടക്കകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍, കൂട്ടിരിപ്പുകാര്‍ക്കുള്ള കാത്തിരിപ്പുകേന്ദ്രം എന്നിവയും ഇവിടെ സജ്ജമാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. മേയര്‍ കെ ശ്രീകുമാര്‍, കൗണ്‍സിലര്‍ എസ് എസ് സിന്ധു, ആര്‍ സി സി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ സജീദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..