വർക്കല
റിസോർട്ട് ഉടമയുടെ മൃതദേഹം പാപനാശം ഹെലിപ്പാഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന വീട്ടിലെ താൽക്കാലിക ഷെഡിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ. ഹെലിപ്പാഡിന് സമീപം സീവ്യൂ റിസോർട്ട് നടത്തുന്ന കുരയ്ക്കണ്ണി ശോഭന മന്ദിരത്തിൽ സീവ്യൂ ഷാജി എന്ന ഷാജി ശ്രീധറിന്റെ (66) മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വ പുലർച്ചെ 4.30 ഓടെ ഷെഡിൽ തീ പടരുന്നതുകണ്ട സമീപവാസികളാണ് വർക്കല പൊലീസിൽ വിവരമറിയിച്ചത്. പൊലീസും ഫയർ ഫോഴ്സും ചേർന്ന് തീ കെടുത്തുന്നതിനിടയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഷാജി ശ്രീധറിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. ഇയാളും അയൽവാസിയും തമ്മിൽ വസ്തു തർക്കമുണ്ടായിരുന്നു. ഈ കേസ് കോടതിയിൽ നിലനിൽക്കെ 40,000 രൂപ വാങ്ങി ഒത്ത് തീർപ്പാക്കിയിരുന്നു. എന്നാൽ ഈ ഒത്തുതീർപ്പിൽ വിഷമമുണ്ടെന്നും താൻ പറഞ്ഞത് പോലെയല്ല അവർ മതിൽ കെട്ടുന്നതെന്നും അതിനാലുള്ള മനോവിഷമത്താൽ മരിക്കുന്നുവെന്നും ആത്മാഹത്യാക്കുറിപ്പിൽ ഉള്ളതായി പൊലീസ് പറഞ്ഞു.
വർക്കല ഡിവൈഎസ്‌പി പി നിയാസ്, എസ്എച്ച്ഒ വി എസ് പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് വിശദീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: കൈരളി. മക്കൾ: അരവിന്ദ്, ആനന്ദ്, അപ്പു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..