കിളിമാനൂർ
വിഗ്രഹങ്ങൾ നശിപ്പിച്ച് ക്ഷേത്ര ക്കവർച്ച ചെയ്ത കൊലപാതകക്കേസിലെ പ്രതി പൊലീസ് പിടിയിൽ. കിളിമാനൂർ കാനാറ കിഴക്കുംകര കുന്നും പുറത്തു വീട്ടിൽ സുധീരനെ (40)യാണ് പള്ളിക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 30ന് വൈകിട്ട് കുടവൂർ കൈപ്പള്ളി നാഗരുകാവ് മാടൻനട ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം മൂന്ന് വിഗ്രഹം എറിഞ്ഞുടച്ചതായി ക്ഷേത്ര ഭാരവാഹികൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ട് ചെരിപ്പ് ലഭിച്ചതിനെ തുടർന്ന്, ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടത്തി വിഗ്രഹങ്ങൾ തകർക്കുന്നവരെപ്പറ്റിയുള്ള അന്വേഷണത്തിലാണ് സുധീരനെ കല്ലമ്പലത്തുനിന്ന് പിടികൂടിയത്. കിളിമാനൂർ, ആറ്റിങ്ങൽ, കല്ലമ്പലം , പള്ളിക്കൽ സ്‌റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയും 2007 ൽ കിളിമാനൂർ സ്റ്റേഷനിലെ ഒരു കൊലപാതകക്കേസിലെ പ്രതിയുമാണ് സുധീരൻ. മോഷണത്തിനായി ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.
പള്ളിക്കൽ സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സഹിൽ, വിജയകുമാർ എസ്‌സിപിഒ രാജീവ്, സിപിഒമാരായ ഷമീർ , രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാൾ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..