കൊടുമൺ
നിറയെ ചുവന്ന പഴങ്ങൾ കൊണ്ട് നിറഞ്ഞിരിക്കയാണ് കൂടൽ ശ്രേയസിൽ വാമദേവപ്പണിക്കരുടെ കൃഷിയിടം. കാഴ്ചക്ക് ഭംഗി നൽകുന്നതും രുചികരവുമായ ഡ്രാഗൺ ഫ്രൂട്ട് ആണ് ഇദ്ദേഹത്തിന്റെ പുരയിടത്തിലെ പ്രധന കൃഷി. ചുരുക്കം ഒന്നും രണ്ടും ഡ്രാഗൺ ഫൂട്ട് ചെടികൾ നട്ടുപിടിപ്പാക്കാറുണ്ടെങ്കിൽ കൃഷിയായി ചെയ്യുന്നത് വിരളമാണ്.
കൃഷിമാസികയിൽ നിന്ന് പഴത്തെ കുറിച്ച് മനസിലാക്കി തിരുവനന്തപുരത്ത് നിന്നാണ് വാമദേവപണിക്കർ ഇവയുടെ തൈയും കൃഷി രീതിയും മനസിലാക്കിയത്. പത്ത് സെന്റ് സ്ഥലത്ത് 50 തൈകൾ വരെ വച്ച് പിടിപ്പിക്കാം. ഏകദേശം 15 സെന്റിലാണ് കൃഷിയിറക്കിയിരിക്കുന്നത്. 65 മൂട് ഡ്രാഗൺ ഫൂട്ട് ചെടികളുണ്ട്. വിളകൾകൾക്ക് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതിനാൽ പഴത്തിൽ വിഷാംശങ്ങളും ഒട്ടുമില്ല.
ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർക്ക് പോലും ഇഷ്ടം പോലെ കഴിക്കാമെന്നതാണിതിന്റെ പ്രത്യേകത. ഡ്രാഗൺ ഫ്രൂട്ട് കൃഷി മറ്റ് കാർഷിക വിളകളേക്കാൾ ചെലവ് കുറഞ്ഞതും ആദായകരുമാണെന്നാണ് പണിക്കർ പറയുന്നത്. ജൈവ വളങ്ങൾ മാത്രമാണുപയോഗിക്കുന്നത്. വിളയിറക്കിക്കഴിഞ്ഞാൽ ഒരു വർഷത്തിനകം വിളവ് ലഭിക്കും.
200 മുതൽ 350 രൂപ വരെയാണ് ഫ്രൂട്ടിന്റെ മാർക്കറ്റ് വില . വെള്ളം കെട്ടിനിൽക്കാത്ത നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കൃഷിക്കനുയോജ്യം. കോൺക്രീറ്റ് തൂണുകൾ നാട്ടി അതിലേക്ക് പടർത്തുകയാണ് ചെയ്യുന്നത്. ഒരിക്കൽ വിളയിറക്കിയാൽ 20 വർഷത്തേക്ക് വിളവെടുക്കാൻ കഴിയും. പൂവ് ആയി കഴിഞ്ഞാൽ ഒരു മാസത്തിനകം പഴം വിളവെടുക്കാൻ പാകമാകും. ഏപ്രിൽ മുതൽ നവംബർ വരെയാണ് വിളവെടുപ്പ് കാലം. കള്ളിമുൾച്ചെടി പോലെ ഇലകൾക്ക് നേരിയ മുള്ള് ഉള്ളതിനാൽ കാട്ടുപന്നിയുടെ ആക്രമണവും ഉണ്ടാകില്ല. ആവശ്യാനുസരണം തൈകളും ഇദ്ദേഹം വിതരണം ചെയ്യുന്നുണ്ട്. കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് മുൻസൈനികൻ കൂടിയായ വാമദേവപ്പണിക്കർ. കൃഷിയിൽ സഹായത്തിന് ഭാര്യ പ്രസന്നയും ഒപ്പമുണ്ട്. മക്കൾ രണ്ടും വിദേശത്താണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..