പത്തനംതിട്ട
ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സിഐടിയു പ്രവർത്തരും വരിക്കാരാകാൻ തീരുമാനിച്ചു. പത്തനംതിട്ടയിൽ ചേർന്ന ട്രേഡ് യൂണിയൻ ഭാരവാഹി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തൊഴിലാളി വർഗത്തിന്റെ നാവായ ദേശാഭിമാനി ജില്ലയിലെ ഒന്നാമത്തെ പത്രം എന്ന നിലയ്ക്ക് മുന്നിലെത്തുന്നതിന് വേണ്ട എല്ലാ പ്രവർത്തന, പ്രചാരണ പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ ചേർത്ത വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ഒക്ടോബർ 15ന് ഏറ്റുവാങ്ങും.
സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം ഏരിയകളിൽ നിന്നുള്ള വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ഒക്ടോബർ മൂന്നിന് വിവിധ ഏരിയയിൽ നിന്ന് ഏറ്റുവാങ്ങും.
തൊഴിലാളികളുടെ അവകാശ സമരങ്ങളിൽ എന്നും അവരോടപ്പം തോളോട് തോൾ ചേർന്ന് പോരാടിയ പത്രമാണ് ദേശാഭിമാനി. കഴിഞ്ഞ വർഷം ജില്ലയിൽ രണ്ടാമത്തെ പത്രമെന്ന നിലയിൽ മുന്നേറാൻ ദേശാഭിമാനിക്ക് സാധിച്ചു. ക്യാമ്പയിന്റെ ഭാഗമായി എല്ലാ മേഖലയിലും പ്രചാരണം ഊർജിതമായി. വിവിധ മേഖലയിൽ സെമിനാറും അനുബന്ധപരിപാടികളും ആസുത്രണം ചെയ്തിട്ടുണ്ട്.
പത്രത്തിന്റെ 80–-ാം വാർഷികത്തിൽ സംസ്ഥാനത്താകെ 10 ലക്ഷം വരിക്കാരെ ചേർക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ജില്ലയിലും അതനുസരിച്ചുള്ള ആവേശകരമായ പ്രചാരണമാണ് എല്ലാ പ്രദേശത്തും നടന്നു വരുന്നത്.
സിഐടിയു യൂണിയൻ ഭാരവാഹി യോഗം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാനകമ്മിറ്റിയംഗം രാജു ഏബ്രഹാം, കെ സി രാജഗോപാലൻ, പി ജെ അജയകുമാർ, അഡ്വ.ആർ സനൽകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..