08 May Wednesday

ആണ്‍കുട്ടികളുടെ ഹോസ്റ്റലും സജ്ജം

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

കോന്നി മെഡിക്കൽ കോളേജിൽ നിർമാണം പൂർത്തിയായ ആൺകുട്ടികളുടെ ഹോസ്റ്റൽ

കോന്നി
കോന്നി ഗവ.  മെഡിക്കൽ കോളേജിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമാണം പൂർത്തിയായി. അഞ്ച് നില കെട്ടിടമാണ് ആൺകുട്ടികളുടെ ഹോസ്റ്റലിനായി നിർമിച്ചത്. 11.99 കോടി ചെലവിലാണ് നിർമാണം. പെൺകുട്ടികളുടെ ഹോസ്റ്റൽ ഏതാനും ആഴ്ച മുമ്പ് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തിരുന്നു. സമയബന്ധിതമായി മെഡിക്കൽ കോളേജിലെ ഓരോ വികസന പ്രവർത്തനവും നടന്നുവരുന്നു. ആകെ 200 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ കോന്നി സർക്കാർ മെഡിക്കൽ കോളേജൽ പുരോഗമിക്കുന്നത്.
ഇത്തവണ ശബരിമല വാർഡും  കോന്നി മെഡിക്കൽ കോളേജിലാണ് ഒരുക്കുന്നതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രവർത്തനവും താമസിയാതെ തുടങ്ങും.
അക്കാദമിക് ബ്ലോക്കിന്റെ രണ്ടാംഘട്ടവും അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും  അറുപത് ശതമാനം നിർമാണം പൂർത്തിയായി. പത്ത് നിലകൾ വീതമുള്ള രണ്ട് ക്വാർട്ടേഴ്സും  അതിവേഗം പൂർത്തിയാകുന്നു. രണ്ടിലും കൂടി 80 കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യമുണ്ടാകും.  അക്കാദമിക്ക് ബ്ലോക്കിന്റെ രണ്ടാം ഘട്ടവും ക്വാർട്ടേഴ്സുകളും 2024 മാർച്ചിൽ പൂർത്തിയാകും.  ക്വാർട്ടേഴ്സുകൾ രണ്ടെണ്ണം കൂടി നിർമാണം തുടങ്ങി. ഇതും പത്തു നില വീതമാണ്. അവിടെയും 80 കുടുംബങ്ങൾക്ക് താമസ സൗകര്യമുണ്ടാകും. രക്തബാങ്കിന്റെ നിർമാണം പൂർത്തിയായി. അധികൃതരുടെ ലൈസൻസിനായി കാത്തിരിക്കുകയാണ്.   500 കിടക്കകളുള്ള ആശുപത്രിയാണ്  ഒരു വർഷത്തിനകം സജ്ജമാകുക. നിലവിൽ 200 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്.  300 കിടക്കകൾ കൂടി സജ്ജമാക്കാൻ സൗകര്യമള്ള രണ്ടാം ബ്ലോക്കിന്റെ നിർമാണവും പുരോഗമിക്കുന്നു. 2024 ആഗസ്തിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 500 കിടക്കകളുള്ള ആശുപത്രിയാണ് തുടക്കത്തിലെ വിഭാവനം ചെയ്തിരുന്നത്.  ഓഡിറ്റോറിയത്തിന്റെ  നിർമാണവും പുരോ​ഗമിക്കുന്നു. ഓപ്പറേഷൻ തിയറ്റർ രണ്ടെണ്ണം അവസാന ഘട്ട നിർമാണത്തിലാണ്. 
ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് കോന്നി മെഡിക്കൽ കോളേജ് ആശുപത്രി.  അഡ്വ. കെ യു ജെനീഷ് കുമാർ എംഎൽഎയും ആരോഗ്യമന്ത്രി വീണാ  ജോർജും ആശുപത്രിയുടെ ഒരോ വികസന പ്രവർത്തനങ്ങൾക്കും വേണ്ട നിർദേശങ്ങൾ  നൽകി   നിരന്തരമായി ഇടപെടുന്നതിന്റെ ഭാ​ഗമായാണ് പ്രവർത്തനങ്ങൾ അതിവേ​ഗം പുരോ​ഗമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top