തിരുവല്ല
കവിയൂർ ഇലവിനാൽ ജങ്‌ഷന് സമീപം വാഹനപരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. രണ്ടാം പ്രതി ചങ്ങനാശേരി നാലുകോടി സ്വദേശി സിജോ മോൻ (38 )ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഡിസംബർ 18നാണ് കാറിൽ നിന്ന് രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയത്. വെളുപ്പിന് 5.40 ന് പൊലീസ് പരിശോധനയ്ക്കിടെ കാർ നിർത്താതെ പോയശേഷം കുറച്ചുമാറി ഉപേക്ഷിച്ച് പ്രതികൾ ഓടിപ്പോകുകയായിരുന്നു.
കാർ ഓടിച്ചിരുന്ന കണിയാംപാറ സ്വദേശി ലൂക്കൻ എന്നു വിളിക്കുന്ന ലിബിനെ (27) അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ സിജോമോനെ ആലുംതുരുത്തി കഴുപ്പിൽ കോളനിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ജില്ലാ പൊലീസ് ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് കുടുങ്ങിയത്. വാഹനം സെൻട്രൽ ലോക്ക് ചെയ്തിട്ടാണ് പ്രതികൾ ഓടി രക്ഷപ്പെട്ടത്. സംശയം തോന്നിയ പൊലീസ് സംഘം കാർ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാറിന്റെ ഉടമ തൃക്കൊടിത്താനം സ്വദേശി അഷ്‌റഫ് എന്നയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലിബിനും സിജോയും കൊണ്ടുപോയതാണെന്ന് അറിയിച്ചു. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വിശദമായ പരിശോധനക്കായി ആന്റി ഡ്രഗ് പരിശോധനയിൽ വിദഗ്ദ്ധ പരിശീലനം നേടിയ റാംബോ നായയുടെ സേവനം തേടി. ഡോറുകളുടെ ഉള്ളിൽ പൊതിഞ്ഞുസൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. തിരുവല്ല എസ്ഐമാരായ അനീഷ് എബ്രഹാം, കെ രാജൻ, സിപിഒ പ്രവീൺ, എസ്ഐ അജി സാമൂവലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം എന്നിവഓയിരുന്നു സംഘത്തിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..