പത്തനംതിട്ട
മഹാപ്രളയത്തിൽ തകർന്ന ജില്ലയിലെ നാലു പട്ടികജാതി കോളനികളുടെ പുനർനിർമാണം അവസാന ഘട്ടത്തിലേക്ക്. അംബേദ്ക്കർ സ്വാശ്രയഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാകുന്നത്. പ്രളയക്കെടുതിമൂലം നാശനഷ്ടം സംഭവിച്ചിട്ടുള്ളതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്നതുമായ കോളനികളുടെ പുനർനിർമാണമാണ് നടക്കുന്നത്.
ആറന്മുള പഞ്ചായത്തിലെ പേരങ്ങാട്ട്‌മെയ്ക്കുന്ന്, തുമ്പമൺ പഞ്ചായത്തിലെ മുട്ടം സെറ്റിൽമെന്റ് കോളനി, മല്ലപ്പുഴശേരി പഞ്ചായത്തിലെ പന്നിവേലിച്ചിറ, തിരുവല്ല നഗരസഭയിലെ അടുംമ്പട എന്നീ പട്ടികജാതി കോളനികളിലാണു പുനർനിർമാണം നടക്കുന്നത്. ജില്ലാ നിർമിതി കേന്ദ്രമാണ്‌് നിർവഹണ ഏജൻസി.
പേരങ്ങാട് മെയ്ക്കുന്ന് കോളനിയിൽ 35 വീടുകളുടെ നിർമാണമാണ് നടക്കുന്നത്. ഇവിടെ 82,16,794 രൂപയാണ് അനുവദിച്ചിട്ടുള്ളത്. 27 കിണർ നവീകരണം, 43 ശുചിമുറി നവീകരണം, കോളനി റോഡിന്റെ ഭിത്തി കെട്ടൽ, സംരക്ഷണ ഭിത്തികെട്ടൽ, റോഡ് പുനർനിർമാണം കോൺക്രീറ്റിങ് എന്നിവയും ഇതിന്റെ ഭാഗമായി നടന്നുവരുന്നു. കോളനിയിൽ 90 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീയായി.
പന്നിവേലിച്ചിറ പട്ടികജാതി കോളനിയിൽ നടപ്പാത, വീട്, ടോയ്‌ലറ്റ് , കിണർ എന്നിവകളുടെ നവീകരണത്തിനായി 76,20,788 രൂപ അനുവദിച്ചിരുന്നു. കോളനിയിൽ 73 ശതമാനം പ്രവൃത്തികൾ പൂർത്തീയായി.
മുട്ടം സെറ്റിൽമെന്റ് കോളനിയിൽ വീടുപുനരുദ്ധാരണത്തിനും ശുചിമുറി, കിണർ ഇവകളുടെ നവീകരണം, സംരക്ഷണഭിത്തി, റോഡ് പുനരുദ്ധാരണം എന്നിവയ്ക്കായി 89,86,523 രൂപ അനുവദിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തീകരിച്ചു.
അടുംബട പട്ടിക ജാതി കോളനിയിൽ 25 വീടുകളുടെ നിർമാണം, ടോയ്‌ലറ്റ്, കിണർ, റോഡ് നവീകരണത്തിനും, കോൺക്രീറ്റിങ്ങിനും, സംരക്ഷണ ഭിത്തിക്കും, ഭൂമി നികത്തിലിനും 98,53,794 രൂപ അനുവദിച്ചു. കോളനിയിലെ റോഡ് കോൺക്രീറ്റിങ്, മെയിന്റനൻസ് എന്നിവ പൂർത്തീകരിച്ചു . ഏതാനും മാസങ്ങളോടെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..