പത്തനംതിട്ട
കഴിഞ്ഞ ആഴ്‌ച വരെ പൂർണനിയന്ത്രണത്തിലായിരുന്ന ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണം വിട്ട് പെരുകുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണമാണ് ദിനംപ്രതി വർധിക്കുന്നത്. ഇതുവരെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആണ്. ഇതിൽ ഭൂരിഭാഗവും പത്തനംതിട്ട നഗരത്തിലും നഗരത്തോട് ചേർന്നുകിടക്കുന്ന കുലശേഖരപതി, കുമ്പഴ പ്രദേശങ്ങളിലും ഉള്ളവരാണ്.
ഈ മാസം ആറിന് കുലശേഖരപതി സ്വദേശിയായ എംഎസ്‌എഫ് നേതാവിനും തമിഴ്‌നാട് സ്വദേശിയായ 22കാരനും രോഗം സ്ഥിരീകരിച്ചതോടെയാണ് ജില്ലയിൽ ആശങ്ക ഉയരാൻ തുടങ്ങിയത്. ഇവരുമായി സമ്പർക്കത്തിലെത്തിയ നിരവധി പേർക്ക് തുടർച്ചയായ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചു. പൊതുപ്രവർത്തകരിൽ പലർക്കും രോഗം കണ്ടെത്തിയതോടെ ആശങ്ക ഇരട്ടിയായി. കുമ്പഴ മാർക്കറ്റിൽ മത്സ്യം വാങ്ങാനെത്തിയവരിലും വൈറസ് കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്നു.
13 പേർക്കാണ് തിങ്കളാഴ്‌ച മാത്രം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ രോഗികൾ മൊത്തം 47 ആണ്.
തിരുവല്ല തുകലശേരി സ്വദേശിനി 39കാരി, കുലശേഖരപതി സ്വദേശികളായ 36 കാരി, ഏഴു വയസുകാരൻ, 75കാരി, 11കാരൻ, തണ്ണിത്തോട് സ്വദേശി 25കാരൻ, പത്തനംതിട്ട സ്വദേശികളായ 11കാരി, 38കാരി, 27കാരൻ, 24 കാരി, 28കാരൻ, പന്തളം സ്വദേശി 45കാരൻ, നാരങ്ങാനം സ്വദേശി 33കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ ഇതുവരെ ആകെ 581 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ തിരുവനന്തപുരം ജില്ലയിൽ ചികിത്സയിലായിരുന്ന ഒരാൾ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 297 ആണ്.
നിലവിൽ ജില്ലക്കാരായ 283 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 271 പേർ ജില്ലയിലും, 12 പേർ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ഇതിൽ ഒരാൾ തമിഴ്‌നാട് സ്വദേശിയാണ്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ പത്തനംതിട്ടയിൽ ഇന്നലെ ചികിത്സയിൽ പ്രവേശിച്ചിട്ടുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 157 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 17 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 80 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 36 പേരും സ്വകാര്യ ആശുപത്രികളിൽ 11 പേരും ഐസൊലേഷനിലുണ്ട്.
തിങ്കളാഴ്‌ച പുതുതായി 55 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 1590 സമ്പർക്കങ്ജൾ നിരീക്ഷണത്തിലുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 2419 പേരും വിദേശത്തുനിന്ന് തിരിച്ചെത്തിയ 1745 പേരും നിലവിൽ നിരീക്ഷണത്തിലാണ്. ഇന്നലെവിദേശത്തുനിന്ന് തിരിച്ചെത്തിയ 38 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 74 പേരും ഇതിൽ ഉൾപ്പെടുന്നു.
തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ 1379 പേർ താമസിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..