പാലക്കാട്
കോവിഡിനൊപ്പം പനിയും പിടിമുറുക്കുന്നു. ഒരുമാസത്തിനിടെ ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവ റിപ്പോർട്ട് ചെയ്‌തു. മെയ് 22 മുതൽ ജൂൺ 22വരെ 17,438പേർ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഒപിയിൽ പനി ചികിത്സ തേടി. ഇതിൽ 218പേർ കിടത്തിച്ചികിത്സയ്‌ക്ക് വിധേയരായി.ഒരുമാസത്തിനിടെ 102പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയപ്പോൾ 24പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
23പേർക്ക് എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സയ്‌ക്ക് എത്തിയതിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം നാലിന് ഒരു എലിപ്പനി മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്‌തു. നെന്മാറ, പെരുവെമ്പ്, ഷോളയൂർ, തേങ്കുറുശി, വടവന്നൂർ എന്നിവിടങ്ങളിലാണ് എലിപ്പനി കണ്ടെത്തിയത്. പുതുശേരി, ഒഴലപ്പതി എന്നിവിടങ്ങളിൽ നാലുപേർക്ക് വീതവും പാലക്കാട് നഗരസഭയിൽ മൂന്നുപേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അയിലൂർ, പെരുമാട്ടി എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവും പുതുപ്പരിയാരം, വടവന്നൂർ, ലെക്കിടി, പല്ലശന, പെരിങ്ങോട്ടുകുർശി, മലമ്പുഴ, വടക്കഞ്ചേരി, കുമരംപുത്തൂർ, മണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്ക് വീതവുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
രണ്ടുപേർക്ക് മലേറിയയും 19പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. 19പേർക്ക് ചിക്കൻപോക്‌സ് സ്ഥിരീകരിച്ചു. ഇതിനൊപ്പം 798 പേർക്ക് കോവിഡും ബാധിച്ചു. ഒരു കോവിഡ് മരണവും ഇക്കാലയവിൽ ഉണ്ടായി. 5,348 പേർക്ക് വയറിളക്കം ബാധിച്ചിട്ടുണ്ട്.
പനിയും ചുമയും വയറിളക്കവുമായി ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നുണ്ട്. ഇടവിട്ട് പെയ്യുന്ന മഴയും വെയിലും പകർച്ചവ്യാധികൾ പെരുകാനുള്ള സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..