കുഴൽമന്ദം
ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിൽ ഞെട്ടൽ മാറാതെ മൂത്താട്ടുപറമ്പ് ഗ്രാമം. ആലിങ്കൽ മൂത്താട്ടുപറമ്പ് വീട്ടിൽ സിനില, രോഹിത്, സുബിൻ എന്നിവർ തൂങ്ങിമരിച്ചെന്ന വാർത്ത കേട്ടാണ് വ്യാഴാഴ്ച മൂത്താട്ടുപറമ്പ് ഉണർന്നത്.
മാനസികരോഗത്തിന് ചികിത്സയിലുള്ള സിനില അയൽക്കാരോടും ബന്ധുക്കളോടും നല്ല അടുപ്പത്തിലല്ല. സിനിലയുടെ അമ്മ ദേവിയാണ് വീടിന്റെ അടുക്കളയിൽ മൂന്നുപേരെയും തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ നാട്ടുകാരെത്തി ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് മൂവരും മരിച്ചിരുന്നു.
ദിവസവും വീട്ടിൽ ബഹളം കേൾക്കാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, സർക്കിൾ ഇൻസ്പെക്ടർമാരായ ആർ അശോകൻ, ആർ രജീഷ്, കുഴൽമന്ദം എസ്ഐ ദിലീപ്, ഫോറൻസിക് വിദഗ്ധൻ രാജേഷ്‌കുമാർ എന്നിവർ സംഭവസ്ഥലം പരിശോധിച്ചു. ആർ രജീഷിനാണ് അന്വേഷണച്ചുമതല.രമ്യ ഹരിദാസ് എംപി, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ദേവദാസ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം ആർ സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി സി പൊന്മല, എസ് ഉദയകുമാർ, പഞ്ചായത്ത് അംഗം കെ സുരേഷ്, യുവജന കമീഷൻ അംഗം ഷെനിൻ മന്ദിരാട് എന്നിവരും സ്ഥലം സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..