പാലക്കാട്
മഴയിലും കാറ്റിലും നെൽകൃഷിക്ക് വ്യാപകനാശം. മഴയിൽ നെൽച്ചെടി വീണതോടെ യന്ത്രക്കൊയ്‌ത്ത് അസാധ്യമായി. കൈകൊണ്ടുള്ള കൊയ്‌ത്തിന് തൊഴിലാളികളെയും കിട്ടാനില്ല. വീണ നെല്ല് പാടത്തു കിടന്ന് മുളയ്‌ക്കും.
മഴമാറിയാലും കൊയ്യാൻ പറ്റാത്ത അവസ്ഥയിൽ കൃഷി ഉപേക്ഷിക്കേണ്ടി വരും. കാലാവസ്ഥ അനുകൂലമായതിനാൽ ഇത്തവണ നല്ല വിളവ് കിട്ടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷം പ്രളയം വെല്ലുവിളി ഉയർത്തിയെങ്കിലും നെൽകൃഷിക്ക് ദോഷമുണ്ടായില്ല. എന്നാലിപ്പോൾ അപ്രതീക്ഷിത മഴ കർഷകന് കണ്ണീരാവുകയാണ്.
വടക്കഞ്ചേരി, കാവശേരി, കുഴൽമന്ദം, പെരിങ്ങോട്ടുകുറുശി, കണ്ണാടി, തസ്രാക്ക്, ചിറ്റൂർ, നല്ലേപ്പുള്ളി, എലപ്പുള്ളി, കൊല്ലങ്കോട്, പല്ലശന തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി നെൽച്ചെടി വീണത്. ഒറ്റപ്പാലം മുളഞ്ഞൂർ പാടശേഖരത്തിൽ കൊയ്‌ത്തിനു തയ്യാറായ 60 ഏക്കർ നെൽകൃഷി മഴയിൽ നശിച്ചു.
കൊയ്യാൻ പാകമായതും കതിർ വന്നതുമായ പാടങ്ങളിലാണ് മഴ വൻ തിരിച്ചടിയാവുന്നത്. 39,000 ഹെക്ടറിലാണ് ഇത്തവണ ഒന്നാംവിള ഇറക്കി
യത്.
സംഭരണത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. കൊയ്‌തെടുത്ത നെല്ല് സൂക്ഷിച്ചുവയ്ക്കാനും ഉണക്കാനുമൊക്കെ മഴ തടസ്സമാണ്. മഴ തുടർന്നാൽ വൈക്കോൽ പോലും പാടത്തുനിന്ന് എടുക്കാനാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..