കഞ്ചിക്കോട്
ഒരു വർഷം മുമ്പ് കഞ്ചിക്കോട് ഐഐടിയ്‌ക്ക് സമീപം ജനവാസ മേഖലയിൽ ഭീതി പടർത്തിയ കാട്ടാനക്കൂട്ടം വീണ്ടുമെത്തി. അയ്യപ്പൻമലയുടെ അടിവാരത്തിലും കുപ്പാലംചള്ളയിലും പരിസരത്തുമായാണ് കാട്ടാനക്കൂട്ടമെത്തിയത്.
വർഷങ്ങളായി കഞ്ചിക്കോട്, വാളയാർ മേഖലയിൽ സ്ഥിരം പ്രശ്നക്കാരനായ പിടി 14 എന്ന ചുരുളിക്കൊമ്പനും ഇക്കൂട്ടത്തിലുള്ളതായി വനംവകുപ്പ് സ്ഥിരീകരിച്ചു. ഈ കൂട്ടത്തിലെ മൂന്ന് ആനകൾ മാസങ്ങൾക്ക് മുമ്പ് ചാവടിയിൽ ട്രെയിനിടിച്ച് ചെരിഞ്ഞിരുന്നു. വെള്ളിയാഴ്ച അയ്യപ്പൻമലയ്ക്ക് താഴെയുള്ള ക്ഷേത്രത്തിനടുത്തെത്തിയ ആന ഇവിടെയുള്ള കൃഷി നശിപ്പിച്ചു. കഴിഞ്ഞ വർഷം വേനൽ രൂക്ഷമായതോടെയാണു ആനക്കൂട്ടം ജനവാസ മേഖലയിലിറങ്ങിയത്. കൂട്ടത്തിലെ കുട്ടിയാന പാലക്കാട് നഗരത്തിനു സമീപത്തെ സ്വകാര്യ ഹോട്ടൽ വരെയുമെത്തി.
പിന്നീട് ആറുമാസം ഇവ ഉൾക്കാട്ടിലും തമിഴ്‌നാടിനു ചേർന്ന മലയോരങ്ങളിലുമായിരുന്നു. നിലവിൽ ആനക്കൂട്ടം വനത്തിനകത്താണെന്നും ജനവാസ മേഖലയിലിറങ്ങാതിരിക്കാൻ കൂടുതൽ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെന്നും വാളയാർ റേഞ്ച് ഓഫീസർ ആഷിക്ക് അലി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..