പാലക്കാട്
ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന വിനോദസഞ്ചാര മേഖല തുറക്കുന്നു. ജില്ലയിലെ പ്രധാനപ്പെട്ട 10 വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ചൊവ്വാഴ്ച മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കും.
വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, മലമ്പുഴ റോക്ക് ഗാർഡൻ, ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, പാലക്കാട് വാടിക ഗാർഡൻ, കാഞ്ഞിരപ്പുഴ ഡാം, മംഗലംഡാം, പോത്തുണ്ടി, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് തുറക്കുന്നത്. ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കൂടുതൽ സമയം ആവശ്യമുള്ളതിനാൽ മലമ്പുഴ ഡാമും ഉദ്യാനവും ഇപ്പോൾ തുറക്കില്ല.
കോവിഡ് മാനദണ്ഡം പാലിച്ചാണ് എല്ലാ കേന്ദ്രങ്ങളിലേക്കും ആളുകളെ പ്രവേശിപ്പിക്കുക. എല്ലാ കേന്ദ്രങ്ങളിലും നേരിട്ടെത്തി ടിക്കറ്റ് എടുക്കണം. ഓൺലൈനായി ടിക്കറ്റെടുക്കാൻ സാധിക്കില്ല. വിനോദ സഞ്ചാര മേഖലയ്ക്ക് സമീപത്തെ കടകൾക്ക് തുറന്ന് പ്രവർത്തിക്കാം.
പൊതുവായ നിർദേശങ്ങൾ
■പ്രവേശന കവാടങ്ങളിൽ ജോലിക്കാരെ വിന്യസിക്കണം. താപ പരിശോധന, സാനിറ്റൈസർ, ഹാൻഡ് വാഷ് സൗകര്യം എന്നിവ ഉണ്ടായിരിക്കണം.
■കോവിഡ് -–-19 പ്രോട്ടോകോൾ പാലിക്കുന്നതിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ പ്രദർശിപ്പിക്കണം.
■നടപ്പാതകൾ, ഹാൻഡ് റെയിലുകൾ, ഇരിപ്പിടങ്ങൾ, ഷെൽട്ടറുകൾ മുതലായവ കൃത്യമായ ഇടവേളകളിൽ അണുമുക്തമാക്കണം.
■സാമൂഹിക അകലം ഉറപ്പാക്കാൻ ഫ്ലോർ മാർക്കിങ് സർക്കിളുകൾ ചെയ്യാം
■ജോലിയിലുള്ള കുടുംബശ്രീ /ലൈഫ് ഗാർഡുകളെ സഹായിക്കാൻ ആവശ്യമെങ്കിൽ ടൂറിസം പൊലീസ് സേവനം ഉപയോഗിക്കും.
■ശുചിമുറികൾക്കും വിശ്രമമുറികൾക്കുമായി പ്രത്യേക ക്ലീനിങ് ഡ്രൈവ് ഉറപ്പാക്കും.
ഓരോ കേന്ദ്രത്തിലെയും
ക്രമീകരണം
വെള്ളിയാങ്കല്ല് പൈതൃക പാർക്ക്
ഒരു സമയത്ത് 75 പേരെ മാത്രമേ പാർക്കിലേക്ക് പ്രവേശിപ്പിക്കു. സാനിറ്റൈസർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കും.
മലമ്പുഴ റോക്ക് ഗാർഡൻ
ഒരുസമയം 50 പേരെ പ്രവേശിപ്പിക്കും. സമീപത്തെ കടകൾ തുറക്കാം. സാനിറ്റൈസർ ഉപയോഗിക്കാൻ പ്രത്യേക സ്ഥലം അനുവദിക്കും.
ശ്രീകൃഷ്‌ണപുരം
ബാപ്പുജി ചിൽഡ്രൻസ് പാർക്ക്
കുട്ടികൾ ഉൾപ്പെടെ ഒരു സമയം 75 പേർക്ക് പ്രവേശനം. കൂടുതൽ കേന്ദ്രങ്ങളിൽ സാനിറ്റൈസർ സൗകര്യം. കുട്ടികൾക്കും മാസ്‌ക് നിർബന്ധം.
പാലക്കാട് വാടിക ഗാർഡൻ
ഒരു സമയം 50 പേർക്ക് പ്രവേശനം.
കാഞ്ഞിരപ്പുഴ ഡാം/ ഉദ്യാനം
ഡാമിലും ഉദ്യാനത്തിലുമായി ഒരുസമയം 250 പേരെ പ്രവേശിപ്പിക്കും.
മംഗലംഡാം/പോത്തുണ്ടി ഡാം
ഒരേസമയം 75 പേർക്ക് വീതം ഇരുഡാമുകളിലേക്കും പ്രവേശനം.
പറമ്പിക്കുളം/ നെല്ലിയാമ്പതി/
സൈലന്റ് വാലി
മൂന്നിടത്തും ഒരേ സമയം 50 പേർക്ക് പ്രവേശനമുണ്ട്. ട്രക്കിങ്ങിനും താമസിക്കാനും അനുവദിക്കും. ലോഡ്‌ജുകൾക്ക് ആളുകളെ പ്രവേശിപ്പിക്കാം. മുറികൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..