26 April Friday
കുതിരാൻ തുരങ്കം

പുത്തൻ അനുഭവം, തുരങ്കയാത്ര

ശിവദാസ്‌ തച്ചക്കോട്‌Updated: Monday Aug 2, 2021

കുതിരാൻ തുരങ്കത്തിലൂടെ പോകുന്ന വാഹനങ്ങൾ ഫോട്ടോ: പി വി സുജിത്

വടക്കഞ്ചേരി
സംസ്ഥാനത്തെ ആദ്യത്തെ തുരങ്കയാത്രയ്‌ക്ക്‌ കുതിരാനിൽ എത്തുന്നത്‌ നിരവധിയാളുകൾ. ശനിയാഴ്ച തുരങ്കം തുറക്കുന്ന വിവരം അറിഞ്ഞപ്പോൾമുതൽ ധാരാളം പേർ ഇവിടെയെത്തി കാത്തിരിപ്പായി. ദീർഘദൂര യാത്രക്കാരും തുരങ്കപാത കാണാനും ഫോട്ടോ എടുക്കാനും തിരക്കുകൂട്ടി. 
അത്യാധുനിക സംവിധാനങ്ങളോടെയാണ് തുരങ്കം നിർമിച്ചത്. തുരങ്കത്തിനുള്ളിൽ ശീതികരിച്ച പ്രതീതിയാണ്‌ അനുഭവപ്പെടുക. 962 മീറ്റർ പാറ തുരന്നാണ് തുരങ്കം നിർമിച്ചത്. തുരങ്കത്തിലേക്ക് പ്രവേശിക്കുന്നിടത്തും, പുറത്ത് കടക്കുന്നവിടെയും 15 മീറ്റർ വീതം കോൺക്രീറ്റ് ചെയ്തതും കൂട്ടിയാൽ 992 മീറ്ററാണ് തുരങ്കത്തിന്റെ ദൂരം. മനോഹരമായ പ്രവേശനകവാടമാണ്‌ തുരങ്കത്തിന്‌ പുറത്ത്‌ യാത്രക്കാരെ സ്വീകരിക്കുന്നത്‌. 
വെളിച്ചത്തിന്‌ 1200 എൽഇഡി ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. വായുമർദം നിലനിർത്താനും കാർബൺ മോണോക്സൈഡ് പുറംതള്ളാനും എക്സോസ്റ്റ് ഫാനുകൾ, അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ടെലിഫോൺ, സിസിടിവി ക്യാമറകൾ, ഫയർ ആൻഡ്‌ സേഫ്റ്റി സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഇവ നിയന്ത്രിക്കാൻ തുരങ്കത്തിനുപുറത്ത്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും, സെക്യൂരിറ്റി ജീവനക്കാരുടെ സേവനവുമുണ്ട്‌. 
വൈദ്യുതി പോയാൽ ലൈറ്റുകളും മറ്റും പ്രവർത്തിപ്പിക്കുന്നതിന് കൂറ്റൻ ജനറേറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. 10 മീറ്റർ ഉയരത്തിലും, 14 മീറ്റർ വീതിയിലുമാണ് തുരങ്കം നിർമിച്ചിരിക്കുന്നതെങ്കിലും ഇരുവശത്തുമുള്ള നടപ്പാത ഒഴിവാക്കിയാൽ പതിനൊന്നര മീറ്ററിൽ മൂന്ന് വരിയായാണ് വാഹനം കടത്തിവിടുന്നത്.
ചരക്ക്‌ ഗതാഗതത്തിന്‌ വേഗമേറും 
സ്വന്തം ലേഖകൻ
വടക്കഞ്ചേരി
സംസ്ഥാനത്തെ വ്യാപാരരംഗത്ത് മുതൽക്കൂട്ടായ്‌ കുതിരാൻ തുരങ്കം. തുരങ്കം തുറന്നതോടെ പാലക്കാട്‌–- തൃശൂർ പാതയിലെ കുതിരാനിലെ കുരുക്ക് പഴങ്കഥയായി. ഇതോടെ സംസ്ഥാനത്തേക്കുള്ള ചരക്ക്‌ നീക്കത്തിനും വേഗം കൈവരും. ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിലേക്ക് അവശ്യസാധനങ്ങളും മറ്റും എത്തുന്നത് തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ്. വാളയാർ, പൊള്ളാച്ചി, ഗോവിന്ദാപുരം ചെക്‌ പോസ്‌റ്റുകൾ വഴിയാണ് പ്രധാനമായും സംസ്ഥാനത്തേക്ക് ചരക്കെത്തുന്നത്. ഇതിനുള്ള ഏക മാർഗമാണ്‌ കുതിരാൻ വഴിയുള്ള ദേശീയപാത. കോയമ്പത്തൂർ –-കൊച്ചി വ്യവസായ ഇടനാഴിക്കും കുതിരാൻ തുരങ്കം സഹായകമാകും. 
സാധാരണ തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊമ്പഴ കഴിഞ്ഞ് ഇരുമ്പുപാലം വഴി കുതിരാൻ മലയിലൂടെ യാത്ര ചെയ്ത് വഴുക്കുംപാറയിലെത്താൻ അര മണിക്കൂറിലേറെ സമയമെടുക്കും. ഗതാഗതക്കുരുക്കുണ്ടായാൽ അത്‌ മണിക്കൂറുകൾ നീളും. തുരങ്കം തുറന്നതോടെ രണ്ട് കിലോമീറ്റർ ലാഭിക്കാം. 
ഇരുപത് കിലോമീറ്റർ സ്പീഡിൽ പോയാലും മൂന്ന് മിനിറ്റ് കൊണ്ട് കുതിരാൻ കടക്കാം. നിലവിലുള്ള കുതിരാനിലെ പഴയ  പാതയിലൂടെ പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മാത്രമാകും സഞ്ചരിക്കുക.
വൈകിയെത്തിയ ഗുണം
വടക്കഞ്ചേരി
2014 നാണ് തുരങ്കം നിർമാണ പ്രവൃത്തി ആരംഭിച്ചത്. 2016 മെയ് 13ന് തുരങ്കം വെടിമരുന്ന് നിറച്ച് പൊട്ടിക്കൽ ആരംഭിച്ചു. ആദ്യം ഇടതുതുരങ്കമാണ് പണി ആരംഭിച്ചത്. പിന്നീട് വലത് തുരങ്കവും ഇതേ മാതൃകയിൽ നിർമാണം ആരംഭിച്ചു. 2017 ഫെബ്രുവരി 20-ന് ഇടത് തുരങ്കവും ഏപ്രിൽ 21 ന് വലത് തുരങ്കവും കൂട്ടിമുട്ടി. കല്ല് പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ട് മാസം പണി നിർത്തി. 
പ്രദേശവാസികൾക്ക് നഷ്ടപരിഹാരമായി മൂന്ന് കോടി രൂപ കരാർ കമ്പനി നൽകിയ ശേഷമാണ് പണി പുനരാരംഭിച്ചത്. കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർമാണം നിലച്ചു. തുരങ്ക നിർമാണം ഉപകരാറെടുത്ത പ്രഗതി കമ്പനി നിർമാണത്തിൽനിന്ന്‌ പിന്മാറിയതോടെ കൂടുതൽ പ്രതിസന്ധിയിലായി. പിന്നീട് ദേശീയപാത കരാറെടുത്തിരിക്കുന്ന കെഎംസി നിർമാണം ഏറ്റെടുത്തു. 2018 ആഗസ്‌ത്‌ 16 ന് കുതിരാൻ തുരങ്കത്തിന് മുകളിലുണ്ടായ വൻ മണ്ണിടിച്ചിൽ നിർമാണം വീണ്ടും പ്രതിസന്ധിയിലാക്കി. പത്ത് തവണയെങ്കിലും തുരങ്കം തുറക്കുമെന്ന് കേന്ദ്രം പ്രഖ്യാപനം നടത്തിയെങ്കിലും നടന്നില്ല.  സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ്‌ തുരങ്കപാത യാഥാർഥ്യമായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top