26 April Friday

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

സ്വന്തം ലേഖകൻസ്വന്തം ലേഖകൻUpdated: Monday Aug 2, 2021

തിങ്കളാഴ്ച തോമസ് ഐസക് താക്കോൽദാനം നിർവഹിക്കുന്ന കുഴൽമന്ദത്തെ സ്നേഹയുടെ വീട്

പാലക്കാട് > കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌ വാക്കുപാലിച്ചു. തിങ്കളാഴ്ച പകൽ പതിനൊന്നരയ്ക്ക് വീടിന്റെ താക്കോൽ തോമസ് ഐസക്‌ സ്‌നേഹയ്‌ക്ക്‌ കൈമാറും. സംസ്ഥാനത്തെ ജനകീയാസൂത്രണ പ്രവർത്തകർ സമാഹരിച്ച എട്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് പഴയവീടിന്റെ സ്ഥാനത്ത് പുതിയത് നിർമിച്ചത്. ഫെബ്രുവരിയിൽ സ്നേഹ പഠിക്കുന്ന കുഴൽമന്ദം ഗവ. ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടാൻ എത്തിയപ്പോഴാണ് സ്നേഹയുടെ വീടിന്റെ ദുരിതാവസ്ഥ തോമസ് ഐസക് കണ്ടത്.
 
"സ്നേഹയുടെ പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ചിത്രം കണ്ടു. ഇത്തരമൊരു വീടുണ്ടായിട്ടും ഒരു വീട് വേണമെന്നല്ല സ്‌നേഹ പറഞ്ഞത്; പഠിക്കുന്ന വിദ്യാലയം നന്നാക്കണമെന്നാണ്‌. ആ നന്മ കാണാതെ പോകരുത്. അതുകൊണ്ട് സ്‌നേഹയ്‌ക്കൊരു വീട് നൽകുകയാണ്' എന്നായിരുന്നു തോമസ് ഐസക് അന്ന് പറഞ്ഞത്. ബജറ്റ്‌ദിനത്തിൽ തോമസ് ഐസക്കുമായി സംസാരിച്ച സ്‌നേഹ, സ്‌കൂളിന്‌ സ്വന്തം കെട്ടിടം വേണമെന്ന് അഭ്യർഥിച്ചിരുന്നു.
 
ഉടൻ നടപടി സ്വീകരിക്കാമെന്ന്‌ ഉറപ്പും നൽകി. സ്ഥലം എംഎൽഎ കെ ഡി പ്രസേനനോട്‌ സ്‌കൂളിന്റെ അവസ്ഥയെക്കുറിച്ച്‌ റിപ്പോർട്ട്‌ തേടി. സ്ഥലവും പണവും നേരത്തേ അനുവദിച്ചിട്ടും കോവിഡ്‌ കാരണം പണി മുടങ്ങിയതിനാൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ കെട്ടിടത്തിലാണ്‌ സ്‌കൂൾ പ്രവർത്തിക്കുന്നത്‌.‌ സ്‌കൂളിന്‌ മൂന്നു കോടി രൂപയാണ്‌ അനുവദിച്ചിരുന്നത്‌. അത്‌ ഏഴു കോടി രൂപയായി സർക്കാർ ഉയർത്തി. സ്കൂളിന്റെ നിർമാണം ഉടൻ ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top