ജില്ലാ പൈതൃക
മ്യൂസിയം
തിരൂരങ്ങാടിയിൽ തുറന്നു
തിരൂരങ്ങാടി
തിരൂരങ്ങാടിയിലെ ഹജൂർ കച്ചേരി മന്ദിരവും സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടവും പുരാവസ്‌തു വകുപ്പിന്റെ സംരക്ഷിത സ്‌മാരകമായി. മലപ്പുറത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ് 12 ഗാലറികളിലായി ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ജനിച്ച മണ്ണിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി കമ്പനി പട്ടാളത്തോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ചവരുടെ ഓർമകൾ നിലനിൽക്കുന്ന ഇടമാണ് ഹജൂർ കച്ചേരി. മലപ്പുറത്തിന്റെ ചരിത്രത്തിലേക്കും ഭൂമിശാസ്ത്രപരമായ സവിശേഷതകളിലേക്കും സാംസ്‌കാരിക വൈവിധ്യത്തിലേക്കും വെളിച്ചം പകരുന്ന പ്രദർശന വസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പ്രദർശന സംവിധാനങ്ങളുമുണ്ട്.
ജില്ലാ പൈതൃക മ്യൂസിയത്തിന്റെ ഉദ്‌ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. മന്ത്രി വി അബ്ദുറഹ്‌മാൻ അധ്യക്ഷനായി. ജന്മിത്വത്തിനെതിരെ ദേശാഭിമാനികളായ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ സ്മാരകശിലയാണ് പൈതൃക മ്യൂസിയമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തം തുടിക്കുന്ന സ്മരണകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്–- അദ്ദേഹം പറഞ്ഞു.
ഹജൂർ കച്ചേരിയിലേക്കുള്ള പുനർനിർമിച്ച റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. അഹമ്മദ്കുട്ടി കക്കടവത്ത്, അഡ്വ. സി ഇ ബ്രാഹിംകുട്ടി, പി കെ അബ്ദുൾ അസീസ്, കെ മൊയ്തീൻകോയ, മുഹമ്മദുകുട്ടി ആപ്പ, എം പ്രഭാകരൻ, സി പി ഗുഹരാജ്, പി സിദ്ദീഖ് എന്നിവർ സംസാരിച്ചു. പുരാവസ്തു ഡയറക്ടർ ഇ ദിനേശൻ സ്വാഗതവും തഹസിൽദാർ പി ഒ സാദിഖ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..