തിരൂർ
"ഇക്ക് ഓളെ കാണണം’ –-ഒരുദിവസം ആരും കേൾക്കാതെ ഷാനു ഉമ്മയോട് ആ രഹസ്യം പറഞ്ഞു. ആരെയാടാ എന്ന ചോദ്യത്തിന് ഉത്തരം പെട്ടെന്നായിരുന്നു. ‘ചിത്തിര’. ഉമ്മ മകന്റെ രഹസ്യം "വേൾഡ് മലയാളി സർക്കിളിൽ പങ്കുവച്ചു. പിന്നെ താമസമുണ്ടായില്ല ഷാനുവിന്റെ ചിത്തിര അവന് പ്രിയപ്പെട്ട പാട്ടുമായെത്തി.
തൃപ്രങ്ങോട് കൈമലശേരി സ്വദേശി നജ്മുദ്ദീൻ -–- ശബ്ന ദമ്പതികളുടെ മകൻ ഷാനുവിന്റെ (ഷാൻ) ആഗ്രഹമാണ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര സഫലമാക്കിയത്. മാനസികവെല്ലുവിളി നേരിടുന്ന ഷാനുവിന് പാട്ട് കേൾക്കാൻ വലിയ ഇഷ്ടമാണ്. കെ എസ് ചിത്ര പാടിയ "ഉമ്മാന്റെ കാലടി പാടിലാണ് സുവർഗം’ പാട്ടിനോട് പെരുത്ത് ഇഷ്ടം. ഒരുദിവസം ഉമ്മയോട് ഷാനു തന്റെ ആഗ്രഹം പറഞ്ഞു. ചിത്രയെ കാണണം. പിന്നീട് പാട്ട് കേൾക്കുമ്പോളെല്ലാം ഷാനു ഇതുതന്നെ ആവർത്തിച്ചു.
മകന്റെ ആഗ്രഹം ശബ്ന ഫേസ്ബുക്കിലെ "വേൾഡ് മലയാളി സർക്കിൾ ’ ഗ്രൂപ്പിൽ പോസ്റ്റിട്ടു. വൈറലായ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ചിത്ര തന്റെ കൊച്ചു ആരാധകനെ വിളിച്ച് അവന്റെ ഇഷ്ടഗാനം പാടി കൊടുക്കുകയായിരുന്നു. ഷാനുവിനെ നേരിൽ കാണാൻ എത്തുമെന്ന് കെ എസ് ചിത്ര ഉറപ്പുനൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..