പൊന്നാനി
രാത്രിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ വീട് തകർന്ന് വീണ് കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. പൊന്നാനി തെയ്യങ്ങാട് രായി മരക്കാർ വീട്ടിൽ സഫറുള്ളയുടെ ഓടിട്ട വീടാണ് തകർന്ന് വീണത്. സഫറുള്ള, ഭാര്യ ഷാജിത, മക്കളായ സഫ്ന, സജ്ന എന്നിവർക്കാണ് പരിക്കേറ്റത്. ഓടും മതിലും വീണ് സഫ്നയുടെ കാലിനും സജ്നയുടെ കൈയിനും പരിക്കേറ്റു. ഇവരുടെ എല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. സഫറുള്ളക്കും ഷാജിതക്കും മുഖത്താണ് പരിക്ക്.
ചൊവ്വ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വീട് തകർന്ന് വീഴുന്നതിന് മുമ്പ് ചെറിയ മഴ പെയ്തിരുന്നു. ഉറക്കത്തിൽ വീടിന്റെ മേൽക്കൂര തകർന്ന് വീഴുന്ന ശബ്ദംകേട്ട് ഞെട്ടി ഉണർന്ന സഫറുള്ള നിലവിളിക്കുകയായിരുന്നു. ഭാര്യയുടെയും മക്കളുടെയും ദേഹത്തേക്ക് മതിൽ വീഴാതിരിക്കാൻ സഫറുള്ള രണ്ട് കൈകൊണ്ടും മതിലിനെ താങ്ങിനിർത്തി. ഇതിനിടെ
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയായ ചെറിയേരി സുഭാഷും മറ്റുള്ളവരും പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ശരീരത്തിലേക്ക് വീണ വീടിന്റെ കട്ടകൾ മുറിച്ച് മാറ്റിയാണ് മറ്റു മൂന്നുപേരെയും രക്ഷപ്പെടുത്തിയത്. നാലുപേരെയും പൊലീസ് വാഹനത്തിൽതന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..