മലപ്പുറം
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം 28മുതൽ ഏപ്രിൽ ഏഴുവരെ. 27ന് വൈകിട്ട് 5.30ന് വിളംബര ഘോഷയാത്ര. 28ന് രാവിലെ 10ന് ആദ്യത്തെ പൂരം പുറപ്പാട്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ കലാപരിപാടികളുണ്ടാവുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏപ്രിൽ ഒന്നിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. തിരുമാന്ധാംകുന്ന് ദേവസ്വം ഏർപ്പെടുത്തിയ മാന്ധാദ്രി പുരസ്‌കാരം പത്മഭൂഷൺ ഡോ. മല്ലിക സാരാഭായിക്ക് സമ്മാനിക്കും. നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, തായമ്പക എന്നിവ മിക്ക ദിവസങ്ങളിലുമുണ്ട്. ടി എം കൃഷ്‌ണയുടെ സംഗീതകച്ചേരി, നർത്തകി ഡോ. നീനാ പ്രസാദിന്റെ മോഹനിയാട്ടം, കോട്ടക്കൽ പിഎസ്‌വി നാട്യസംഘത്തിന്റെ സമ്പൂർണ രാമായണം കഥകളി, പെരുവനം കുട്ടൻമാരാരുടെ പഞ്ചാരിമേളം, തിരുവാതിരക്കളി, ഗാനമേള എന്നിവയുമുണ്ടാകും.
പന്ത്രണ്ടാം നാളിൽ വള്ളുവനാട്ടിലെ വിവിധ സംഘങ്ങൾ അവതരിപ്പിക്കുന്ന ചവിട്ടുകളി അരങ്ങേറും. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ എം വേണുഗോപാൽ, സംഘാടകസമിതി രക്ഷാധികാരി കെ ദിലീപ്, ബി രതീഷ്, എ എൻ ശിവപ്രസാദ്, കെ ടി അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദ്രവ്യകലശത്തിന് ഇന്ന് തുടക്കം
അങ്ങാടിപ്പുറം
പൂരാഘോഷത്തിന് മുന്നോടിയായുള്ള ദ്രവ്യ കലശം ഞായറാഴ്ച തുടങ്ങും. 26 വരെയാണിത്. പൂരത്തിനായി ഒരുക്കം പുരോഗമിക്കുന്നു. തെക്കെനടയിലെ ശ്രീശൈലം ഹാളിന് സമീപമാകും പ്രസാദ ഊട്ട് പന്തൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..