നിലമ്പൂർ
രഹസ‍്യ കേന്ദ്രത്തിൽ വിൽപ്പനക്കായി സൂക്ഷിച്ചതെന്ന് കരുതുന്ന 750 കിലോ ചന്ദനവുമായി രണ്ട് പേര്‍ പിടിയില്‍. വള്ളുവമ്പ്രം മൂച്ചിക്കൽ ഇല്ലിക്കത്തൊടി മൊയ്‌തീൻ (53), മംഗലത്തൊടി മുഹമ്മദ് (42) എന്നിവരാണ് മഞ്ചേരി കൂടക്കരയിലെ അടച്ചിട്ട ഗോഡൗണിൽവച്ച് വനം ഫ്ലയിങ് സ്ക്വാഡിന്റെ പിടിയിലായത്.
കോഴിക്കോട് വനം വിജിലൻസ് ഡിഎഫ്ഒ ധനേഷ് കുമാർ, എക്സൈസ് ഡെപ‍്യൂട്ടി കമീഷണർ ഏലിയാസ് എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച പകൽ ഒന്നോടെയാണ് മാഫിയാ സംഘത്തെ പിടികൂടിയത്.
ഗോഡൗണിൽ പ്ലാസ്റ്റിക് ചാക്കുകളിലായും തടികളായുമാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. തടികൾ ഒരു മീറ്ററോളം നീളത്തിൽ മുറിച്ച് പരുവപ്പെടുത്തിയിരുന്നു. തടികൾക്ക് നല്ല കാതലുണ്ടെന്ന് പരിശോധനാ സംഘം പറഞ്ഞു. നിലമ്പൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ എം രമേശ്, ഫോറസ്റ്റ് ഓഫീസർ വി രാജേഷ്, ബിഎഫ്‌ഒമാരായ എ കെ വിനോദ്, വി എസ് അച്യുതൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. തുടർ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ എടവണ്ണ റെയ്ഞ്ച് ഓഫീസർക്ക് കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..