പൊന്നാനി
ട്രിപ്പിൾ ലോക്ക് ഡൗണിലായ പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് മേഖലകളിൽ കർശന നിയന്ത്രണം. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ പൊന്നാനി ടിബി ആശുപത്രിക്കുസമീപത്തെ പലചരക്ക് കട പൊലീസ് അടച്ചു. നിയന്ത്രണം ലംഘിച്ച് മത്സ്യവിൽപ്പന നടത്തിയ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.
പൊന്നാനി സ്റ്റേഷൻ അടച്ചിട്ടതിനാൽ കേസുകൾ ചങ്ങരംകുളം, പെരുമ്പടപ്പ് സ്റ്റേഷനുകളിലാണ് രജിസ്റ്റർചെയ്യുന്നത്. പൊന്നാനി സ്റ്റേഷൻ നിലവിൽ അടച്ചിട്ടതിനാൽ ആർവി പാലസ് കേന്ദ്രീകരിച്ച് ആരംഭിച്ച കൺട്രോൾ റൂംവഴിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
മറ്റ് സ്റ്റേഷനുകളിലെ സിഐ, എസ്ഐ എന്നിവരുൾപ്പെട്ട എട്ട് മൊബൈൽ യൂണിറ്റുകളാണ് രംഗത്തുള്ളത്. ഒപ്പം 23 എംഎസ്‌പി അംഗങ്ങൾ, 15 ട്രോമാ കെയർ വളന്റിയർമാർ തുടങ്ങിയവരുമുണ്ട്.
താലൂക്കിലെ കോവിഡ് വ്യാപനം കുറഞ്ഞ നന്നംമുക്ക്, തവനൂർ പഞ്ചായത്ത് പരിധികളിലൊഴികെയുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയ്മെന്റ് സോൺ തുടരുകയാണ്. നന്നംമുക്ക്, തവനൂർ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ തവനൂരിൽ 725 പേരിൽ ഒരാൾക്കുമാത്രമായിരുന്നു രോഗബാധ. നന്നംമുക്കിൽ 630 –-ൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് ഇളവുകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..