മലപ്പുറം
കഞ്ചാവ് കേസിൽ വിധിപറയുംമുമ്പ് ഒളിവിൽപോയ പ്രതിയെ മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. കൊയിലാണ്ടി പന്തലായനി കോതമംഗലത്ത് റഹ്‌മത്ത് മൻസിലിൽ ഉബൈദ് (51)ആണ് പിടിയിലായത്. കുഴിമണ്ണ കിഴിശേരി ആലിൻചുവട്ടിൽ വാടക ക്വാര്‍ട്ടേഴ്സിൽ താമസിക്കുകയായിരുന്നു. ഇയാളിൽനിന്ന് 280 ഗ്രാം കഞ്ചാവും 11500 രൂപയും അരയിൽ കഞ്ചാവ് കെട്ടി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ബെൽറ്റും വെയിങ് മെഷീനും കണ്ടെടുത്തു. വടകര നാർക്കോട്ടിക്ക് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2013ൽ കൊയിലാണ്ടിയിൽ 24 കിലോ കഞ്ചാവുമായി പിടിയിലായ കേസിൽ വിചാരണ നേരിട്ടശേഷം വിധിവരുംമുമ്പ് ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കായി ലുക്ക്‌ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
എക്‌സൈസ് മലപ്പുറം ഡെപ്യൂട്ടി കമീഷണർ പി വി ഏലിയാസ്, മഞ്ചേരി റേഞ്ച് ഇൻസ്പെക്ടർ ഇ ജിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രിവന്റീവ് ഓഫീസർമാരായ പി ഹംസ, കെ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, സുഭാഷ് വി ശ്രീജിത്, പി സഫീറലി, കെ ഹരീഷ്, കെ വിനിൽകുമാർ, കെ ധന്യ, ഡ്രൈവർ ശശി എന്നിവരും സംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..