ഒഞ്ചിയം
ആന്ധ്രയിലെ ശ്രീകാകുളം ചെക്ക് പോസ്റ്റില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ജീവനക്കാർ നാട്ടിലേക്ക് തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഇടപെട്ടതോടെയാണ് താൽക്കാലിക യാത്രാനുമതി ലഭിച്ചത്. സംഘം ഞായറാഴ്ച രാവിലെയോടെ നാട്ടിലേക്ക് തിരിച്ചു.
ഊരാളുങ്കൽ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ബംഗാൾ, ഒഡിഷ സ്വദേശികളായ 48 തൊഴിലാളികളെ സ്വദേശത്ത് എത്തിച്ച് മടങ്ങിയ ബസ്സും ജീവനക്കാരെയുമാണ് തടഞ്ഞത്. വടകര കെ ടി ബസാറിലെ 67 വയസ്സുള്ള ഡ്രൈവർ നാണു ഉൾപ്പെടെ മൂന്നു തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 20 നാണ് സംഘം വടകരയിൽ നിന്ന് പോയത്. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി മുഖ്യമന്ത്രിയുടെ ഓഫീസ്, ചീഫ് സെക്രട്ടറി, എം പി എന്നിവരുമായി നടത്തിയ ഇടപെടലിലാണ് നാട്ടിലേക്ക് തിരിക്കാൻ വഴിയൊരുങ്ങിയത്. ശ്രീകാകുളം എസ്‌പി അമി റെഡ്ഡി, എം പി റാംമോഹൻ നായിഡു എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ചു.
രണ്ടു ദിവസം ചില്ലറ പ്രയാസങ്ങളുണ്ടായെങ്കിലും നാട്ടിലെത്താൻ വഴിയൊരുക്കിയവരോട് നന്ദിയുണ്ടെന്ന് ബസ് ജീവനക്കാരൻ നിഖിൽ പറഞ്ഞു. മലപ്പുറം കോട്ടക്കൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നും സമാനമായ രീതിയില്‍ പോയ മറ്റു രണ്ടു ബസ്സുകളും
ശ്രീകാകുളം ചെക്ക് പോസ്റ്റിൽ തടഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഇവരുടെയും യാത്രാവിലക്ക് നീക്കിയതായി ബസ് ജീവനക്കാരൻ അർഷാദ് പറഞ്ഞു. തിങ്കളാഴ്‌ച രാത്രിയോടെ നാട്ടിലെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..