ബേപ്പൂർ
"മറക്കില്ല ഞങ്ങൾ മരണം വരെയും, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിനെ. ജീവിതംതന്നെ മാറിമറിക്കാനിടയാക്കി. പത്തുവർഷം തുലാസിലാടിയുലഞ്ഞ ജോലി സ്ഥിരപ്പെടുത്തിയതോടെ സുരക്ഷിതരാണ് ഞങ്ങൾ’... ബേപ്പൂർ കയർ ഫാക്ടറിയിലെ വനിതാ തൊഴിലാളികളുടെ വാക്കുകൾ.
സംസ്ഥാന കയർ കോർപറേഷന് കീഴിലെ ബേപ്പൂർ ഫാക്ടറിയിൽ 2010 സെപ്തംബർ മുതൽ തൊഴിലെടുത്തുവരുന്ന 12 പേരെയാണ് പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ എല്ലാ ആനുകൂല്യങ്ങളോടെയും സർക്കാർ സ്ഥിരപ്പെടുത്തിയത്. കഴിഞ്ഞ വർഷം നവംബർ രണ്ടിന് ഫാക്ടറിയിൽ നടന്ന ചടങ്ങിൽ മന്ത്രി തോമസ് ഐസക്കിൽനിന്ന് നേരിട്ടാണ് നിയമന ഉത്തരവ് സ്വീകരിച്ചത്.
നൂറുരൂപ ദിവസക്കൂലിക്ക് തൊഴിലെടുക്കാൻ തുടങ്ങിയതാണിവരെല്ലാം. പിന്നീട് 150, 250 ആയി കൂലി വർധിച്ചെങ്കിലും മറ്റ് ആനുകൂല്യങ്ങൾ ഉണ്ടായിരുന്നില്ല. എപ്പോഴെങ്കിലും പുറത്താകുമോയെന്ന ആധിയിലായിരുന്നു എല്ലാവരും. ഇപ്പോൾ 600 രൂപ ദിവസവും ലഭിക്കും. കൂടാതെ യൂണിഫോം തയ്യൽക്കൂലി 1200 രൂപയും കാന്റീൻ അലവൻസ് 750 രൂപയും വാഷിങ് അലവൻസ്, ഓണം, വിഷു, ക്രിസ്‌മസ് ബോണസിനൊപ്പം അഡ്വാൻസ്, ഷൂ, സോപ്പ്, ഗ്ലൗസ്, മാസ്ക് എന്നിവയും കിട്ടുന്നു.
തൊഴിൽ സ്ഥിരപ്പെടുത്തുന്നതിന് മുന്നിൽനിന്ന വി കെ സി മമ്മദ്‌കോയ എംഎൽഎ, കയർ കോർപറേഷൻ ചെയർമാന്മാരായ ആർ നാസർ, അഡ്വ. ടി കെ ദേവകുമാർ, കയർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതാക്കൾ എന്നിവരോടെല്ലാം കടപ്പാടുള്ളതായി ഫാക്ടറി തൊഴിലാളി യൂണിയൻ സെക്രട്ടറി പടുവിൽ രത്നവല്ലി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..