കോഴിക്കോട്
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ അഞ്ചുലക്ഷം പേരെ പരിശോധിച്ചു. സമ്പർക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടുകയാണ് ലക്ഷ്യം. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുമുള്ള രോഗികളുടെ സമ്പർക്ക പശ്ചാത്തലം മനസ്സിലാക്കി പരിശോധനയുടെ എണ്ണം വർധിപ്പിച്ചു. ആരോഗ്യപ്രവർത്തകർ, ആർആർടി അംഗങ്ങൾ, ഹെൽത്ത് വളന്റിയേഴ്‌സ് എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് പരിശോധനയുടെ എണ്ണം വർധിപ്പിക്കാൻ സഹായിച്ചത്. രോഗികളിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ സമ്പർക്ക മേഖലകളിൽ കാലതാമസമില്ലാതെ പരിശോധന നടത്തുന്നു. റിപ്പോർട്ട് ലഭ്യമായ ഉടൻതന്നെ കണ്ടെയിൻമെന്റ് സോണുകളും മൈക്രോ കണ്ടെയിൻമെന്റ് സോണുകളും അതത് തദ്ദേശസ്ഥാപനങ്ങൾ കോവിഡ് ജാഗ്രതാ പോർട്ടലിലുടെ നിർദേശിക്കുന്നുണ്ട്.
ഞായറാഴ്‌ചവരെ 5,03,184 പരിശോധനകളാണ് നടന്നത്. 25 ദിവസംകൊണ്ട് രണ്ട് ലക്ഷംപേരെ പരിശോധനക്ക് വിധേയമാക്കി. സർക്കാർ സംവിധാനത്തിലൂടെ 2,42,954 ആന്റിജൻ പരിശോധനകളും 18,386 ട്രൂനാറ്റ് പരിശോധനകളും 1,04,286 ആർടിപിസിആർ പരിശോധനകളും 660 ആന്റിബോഡി പരിശോധനകളും നടത്തി. സ്വകാര്യ ലാബുകളിൽ 1,36,570 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ജില്ലയിലെ ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.42 ശതമാനമാണ്.
ആംബുലൻസ് കൺട്രോൾ റൂം തുടങ്ങി
കോഴിക്കോട്
ജില്ലയിൽ കോവിഡ് ആംബുലൻസ് കൺട്രോൾ റൂം ആരംഭിച്ചു. 24 മണിക്കൂർ സേവനം ലഭിക്കും. ഫോൺ: 0495- 2376900, 0495- 2376901, 0495- 2376902.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..