കോഴിക്കോട്
അടച്ചിടപ്പെട്ട മനുഷ്യജീവിതത്തിന്റെ നിസ്സഹായതയ്‌ക്ക് നിറം പകർന്ന് ഹരീന്ദ്രൻ ചാലാട്ട്. രോഗ ഭീതിയിൽ ഇന്ദ്രിയങ്ങൾപോലും തുറക്കാൻ കഴിയാതായിപ്പോയ മനുഷ്യർ അകപ്പെട്ടിരിക്കുന്ന സങ്കീർണതകളാണ് ആർട് ഗ്യാലറിയിൽ ആരംഭിച്ച ചിത്ര പ്രദർശനത്തിലെ ഓരോ ചിത്രവും. കാലം പരുക്കനാവുമ്പോൾ മിനുമിനുത്ത ക്യാൻവാസുകളിൽ ചിത്രമെഴുത്ത് അസാധ്യമായതിനാൽ പുതിയ മാധ്യമം സ്വയം നിർമിച്ചെടുത്താണ് ഹരീന്ദ്രന്റെ വരകൾ. കണ്ണൂർ വിമാനത്താവളത്തിൽ 1600 ചതുരശ്ര അടിയിൽ മനോഹരമായ ചിത്രങ്ങൾ തയ്യാറാക്കിയ ഹരീന്ദ്രൻ കണ്ണൂർ ചാലാട് സ്വദേശിയാണ്. കോഴിക്കോട് യൂണിവേഴ്‌സൽ ആർട്സ് സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നാണ് ചിത്രകലാപഠനം പൂർത്തിയാക്കിയത്. രണ്ട് തവണ കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇരുപതോളം ഏകാംഗ പ്രദർശനത്തിലും അറുപതോളം സംഘ പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്. നാലരപതിറ്റാണ്ടായി ചിത്രകലാരംഗത്ത് സജീവമാണ്. ലളിതകലാ അക്കാദമിയുടെ ആർട് ഗാലറിയിലെ പ്രദർശനം വെള്ളി സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..