ഫറോക്ക്
തെരുവിലകപ്പെട്ടവരും നട തള്ളപ്പെട്ടവരുമായ വയോജനങ്ങളുടെ സങ്കേതമായ ഫാറൂഖ് കോളേജ് "സ്നേഹതീരം’ വൃദ്ധസദനം സ്വന്തം കെട്ടിടത്തിലേക്ക്.
ഞായറാഴ്ച മുതൽ പരുത്തിപ്പാറയിൽ പുതുതായി നിർമിച്ച വിശാലമായ സ്വന്തം ഭവനത്തിലേക്ക് ഇവർ താമസം മാറും.
ഹൈദരാബാദ് കേന്ദ്രമായുള്ള കോയ ആൻഡ് കമ്പനി കൺസ്ട്രക്‌ഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ടി കെ സലീം സൗജന്യമായി പരുത്തിപ്പാറയിൽ 30 സെന്റ് ഭൂമി വാങ്ങി 1.40 കോടി രൂപ ചെലവിട്ട് 6000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ കെട്ടിട സമുച്ചയം നിർമിച്ചു നൽകിയത്. കോവിഡ് ഭീഷണിയിൽ ലളിതമായാണ് പാലുകാച്ചൽ ചടങ്ങ്. രാവിലെ മുതൽ പാട്ടും കലാപരിപാടികളുമുണ്ടാകും.
ഫറോക്ക് ചന്തക്കടവിൽ 2019ൽ എട്ടു പേരുമായി വാടക കെട്ടിടത്തിൽ ആരംഭിച്ച സ്ഥാപനം 23 പേരുമായാണ് ഫാറൂഖ് കോളേജിനടുത്തുള്ള മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറിയത് . അംഗബലം വീണ്ടും വർധിച്ച് അസൗകര്യങ്ങളിൽ പ്രയാസപ്പെടുമ്പോഴാണ് ടി കെ സലീം രക്ഷകനായെത്തിയത്. ആറുമാസത്തിനകമാണ് നിർമാണം പൂർത്തിയാക്കിയത്. നിലവിൽ 60 മുതൽ 85 വയസ്സുവരെ പ്രായമായ 36 പേരാണ് സ്നേഹതീരത്തുള്ളത്.
ഇതുവരെ തെരുവിൽ നിന്നെത്തിയ 80ൽ പകുതി പേരെയും സുരക്ഷിതരായി ബന്ധുക്കളെ ഏല്പിക്കാനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..