കോഴിക്കോട്
കേന്ദ്രസർക്കാർ പതിവ് തെറ്റിക്കാതെ ഇന്ധനവില ഉയർത്തുമ്പോൾ നട്ടംതിരിഞ്ഞ് വാഹന ഉടമകൾ. ഡീസൽ 100 കടക്കുമെന്ന് ഉറപ്പായതോടെ വാഹനം ഓടിച്ച് ജീവിതം തള്ളിനീക്കുന്നവർ എങ്ങനെ ജീവിക്കുമെന്നാണ് ചോദിക്കുന്നത്. തിങ്കൾ പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്. പത്ത് ദിവസംകൊണ്ട് പെട്രോൾ ലിറ്ററിന് 12.06 രൂപയും 11 ദിവസംകൊണ്ട് ഡീസൽ ലിറ്ററിന് 2.85 രൂപയും വർധിച്ചു. 10 ദിവസത്തിനിടെ നാലിന് ഒഴികെ എല്ലാദിവസവും വില വർധിപ്പിച്ചിട്ടുണ്ട്. ഡീസൽ വില വർധിച്ചതോടെ പ്രധാനമായും പ്രതിസന്ധിയിലായത് ഓട്ടോ തൊഴിലാളികളാണ്. 150 മുതൽ 200 രൂപവരെയാണ് ഇവർക്ക് പ്രതിദിനം അധിക ചെലവ് വരുന്നത്.
ജീവിക്കാൻ കഴിയാത്ത
സാഹചര്യം
അടിക്കടിയുള്ള ഡീസലിന്റെ വിലവർധന ജീവിച്ചുപോകാൻ പറ്റാത്ത സ്ഥിതിയിലേക്കാണ് പോകുന്നത്. കേന്ദ്രസർക്കാർ ഈ കാര്യത്തിൽ അടിയന്തര നിലപാട് സ്വീകരിക്കാത്തപക്ഷം ജോലി ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്.
(സി സി ശിവദാസൻ
ഓട്ടോഡ്രൈവർ പയ്യോളി).
ദിവസവും നഷ്ടപ്പെടുന്നത് 150 രൂപ
300–- 350 രൂപയക്ക് ദിവസവും ഡീസലടിക്കുന്നുണ്ട്. വില വർധിച്ചതോടെ 150 രൂപയുടെ നഷ്ടമാണ് ദിവസവും ഉണ്ടാകുന്നത്. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിനുള്ളത്. തൊഴിലും വരുമാനവും ഇല്ലാതായ നാട്ടുകാരോട് അമിതകൂലി വാങ്ങാൻ കഴിയില്ല. ഇന്ധനവില വർധിപ്പിക്കുന്നത് അവസാനിപ്പിക്കണം.
(കട്ടയാട്ട് സലാം
ഓട്ടോഡ്രൈവർ നരിക്കുനി).
മുന്നോട്ട് നീങ്ങാനാവാത്ത അവസ്ഥ
ഈ പോക്ക് പോയാൽ വാഹനം ഒരിഞ്ചുപോലും മുന്നോട്ടു നീക്കാൻ കഴിയാത്ത അവസ്ഥയിലാവും. ജനജീവിതത്തെ മുഴുവൻ ബാധിക്കുന്നരീതിയിൽ മൊട്ടുസൂചി മുതൽ എല്ലാറ്റിനും വില കയറ്റുകയാണ് കേന്ദ്ര സർക്കാർ. മോദി സർക്കാർ നികുതി കുറക്കാതെ ഇതിന് പരിഹാരമാവില്ല. സ്കൂൾ തുറക്കുന്നതോടെ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുന്നതിനും പ്രയാസം ഉണ്ടാക്കും.
(രാജൻ
ജീപ്പ് ഡ്രൈവർ വടകര).
ജീവിതം ദുരിതപൂർണം
ദിവസേനയുള്ള ഡീസൽ വിലവർധന ജീവിതം ദുരിതമാക്കുകയാണ്. രാവിലെ മുതൽ ഓട്ടം പോയാലും മിച്ചം വച്ച് കുടുംബം പോറ്റാൻ കഴിയാത്ത സ്ഥിതിയാണിപ്പോഴുള്ളത്.
(സുരേഷ് ബാബു,
കല്ലാച്ചിയിലെ ഓട്ടോ തൊഴിലാളി.)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..