വെള്ളയിൽ
ആവിക്കൽ തോട് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനെതിരായ സമരം നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. പുതിയ കടവിൽ എൽഡിഎഫ് പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
നഗര വികസനത്തെ അട്ടിമറിക്കാൻ നടത്തുന്ന സമരത്തിൽ തീവ്രവാദികൾ തമ്മിൽ അന്തർധാരയുണ്ട്. മാവോയിസ്റ്റുകൾ എന്തിന് സമര സ്ഥലത്തെത്തിയെന്ന് പൊലീസ് ഗൗരവമായി പരിശോധിക്കണം. ജനങ്ങൾക്ക് ഒരു പ്രയാസവുമുണ്ടാക്കാതെ നടപ്പാക്കുന്ന പദ്ധതിയെ എതിർക്കാൻ എം കെ രാഘവനും എം കെ മുനീറും ആവിക്കൽ പ്രദേശത്ത് നുണകളുടെ മാലിന്യം തള്ളുകയാണ്.
തീവ്രവാദികൾക്ക് പിന്തുണ നൽകണോ എന്ന് രാഷ്‌ട്രീയ താൽപ്പര്യം മാറ്റിവച്ച് കോൺഗ്രസും ലീഗും പരിശോധിക്കണം.
എൽഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി പദ്ധതി മുടക്കാമെന്ന് ആരും കരുതണ്ട.
ആവിക്കൽ പ്രദേശത്ത് മറ്റാരെയും കടക്കാൻ അനുവദിക്കില്ലെന്ന നിലപാടും അംഗീകരിക്കാനാവില്ല–- അദ്ദേഹം പറഞ്ഞു. സി നാസർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ് കുമാർ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, അഡ്വ.എം പി സൂര്യനാരായണൻ, കെ ദാമോദരൻ, പി നിഖിൽ, ജെ എൻ പ്രേം ഭാസിൻ, ഷാജു ജോർജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..