കോഴിക്കോട്
വേദിയിലും ആസ്വാദകരുടെ മനസ്സിലും വർണങ്ങൾ വിതറി ‘താരകം’. പാടിയും പറഞ്ഞും താരങ്ങളായി കുട്ടികൾ നിറഞ്ഞാടി. ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി കോർപറേഷൻ ആഭിമുഖ്യത്തിൽ നടത്തിയ ‘താരകം’ ഭിന്നശേഷി കലോത്സവം നിറകാഴ്‌ചയുടെ വിരുന്നായി. സമുദ്ര ഓഡിറ്റോറിയത്തിൽ മൂന്ന് വേദികളിലായി നടന്ന കലോത്സവത്തിൽ നഗരപരിധിയിൽ നിന്നുള്ള 310 കുട്ടികൾ പങ്കെടുത്തു. നൃത്തനൃത്യങ്ങൾ, പ്രച്ഛന്നവേഷം, ഒപ്പന, കരോക്കെ, പാട്ട് തുടങ്ങിയ പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ക്യാൻവാസിൽ ചിത്രരചന, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ, സജീവനും സംഘവും അവതരിപ്പിച്ച നാടൻപാട്ട്, പട്ടം പറത്തൽ എന്നിവയുമുണ്ടായി.
മേയർ ബീന ഫിലിപ്പ് ഉദ്‌ഘാടനംചെയ്‌തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. ക്ഷേമകാര്യസമിതി അധ്യക്ഷൻ പി ദിവാകരൻ, ആരോഗ്യസമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ, കൗൺസിലർമാരായ വി പി മനോജ്, നവ്യ ഹരിദാസ്, സിഡിപിഒ ടി എൻ ധന്യ, എസ്‌എസ്‌കെ പ്രോജക്ട് കോ -ഓർഡിനേറ്റർ എ കെ അബ്ദുൾ ഹക്കീം എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..