കോഴിക്കോട്
‘കൈക്കോട്ടും കണ്ടിട്ടുണ്ട് കൈയിൽ തയമ്പുമുണ്ട്, കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടുണ്ട്’– കോഴിക്കോട് കോർപറേഷനിലേക്കുള്ള ശുചീകരണ തൊഴിലാളികളുടെ ഇന്റർവ്യൂ കണ്ടാൽ സിനിമാപാട്ടിനെ ഇങ്ങനെ മാറ്റിയെഴുതാം. ദിവസേന 75 പേരാണ് കൈക്കോട്ട് ഉൾപ്പെടെയുള്ള പണിയായുധങ്ങളുമായി മുതലക്കുളത്തും മറ്റുമെത്തുന്നത്. നൂറിലേറെ ശുചീകരണ തൊഴിലാളികളെയാണ് കോർപറേഷനിൽ ജോലിക്കായി നിയമിക്കുന്നത്. ഇതിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌റ്റർചെയ്‌ത ആയിരക്കണക്കിനാളുകൾക്കാണ് കായികക്ഷമതാ പരിശോധന. ഇവരിൽനിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. തിങ്കളാഴ്‌ചയാണ് പരിശോധന തുടങ്ങിയത്.
ആറുദിവസത്തിനിടെ 450 പേർ പ്രായോഗിക പരീക്ഷ പൂർത്തിയാക്കി. ഏഴുമുതൽ പരിശോധന തുടരും. പുല്ലു ചെത്തുക, ഓട വൃത്തിയാക്കുക, മാലിന്യം ലോറിയിലേക്ക് കയറ്റുക തുടങ്ങിയവയിലാണ് പരിശോധന. ഇതിലെ മികവനുസരിച്ചാണ് തൊഴിലാളികളെ തെരഞ്ഞെടുക്കുക. കോർപറേഷനിലെ മൂന്ന് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധന. ശുചീകരണ തൊഴിലാളികൾക്കുള്ള യോഗ്യത ഏഴാം ക്ലാസാണ്. എന്നാൽ സ്ഥിരം ജോലിയായതിനാൽ ബിരുദധാരികൾ ഉൾപ്പെടെ അപേക്ഷകരായുണ്ട്. ശുചീകരണ ജോലിചെയ്യാൻ സന്നദ്ധരാണെന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രേഖാമൂലം അറിയിച്ചവരെയാണ് പരിഗണിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..