27 April Saturday

വറുതിയകലുമെന്ന 
പ്രതീക്ഷയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

കുരുക്കഴിയാതെ തീരം... ട്രോളിങ് നിരോധനത്തിന് ശേഷം പുതിയാപ്പ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പതിമൂന്നു നോട്ടിക്കൽ 
മൈലോളം പോയശേഷമുണ്ടായ എൻജിൻ തകരാറിനെ തുടർന്ന് തിരിച്ചെത്തിയ ബോട്ട് കരക്കടുപ്പിക്കുന്നു . ഫോട്ടോ ബിനുരാജ്

കോഴിക്കോട്‌ 
ലോക്‌ഡൗണും ട്രോളിങ്‌ നിരോധനവും കഴിഞ്ഞ്‌   ബോട്ടുകൾ ഞായറാഴ്ച മീൻപിടിക്കാനിറങ്ങി.  കോവിഡ് കാലത്തെ രണ്ടുതവണയായുള്ള അടച്ചുപൂട്ടലും പിറകെയെത്തിയ ട്രോളിങ്‌ നിരോധനവും കഴിഞ്ഞ്‌,  കിടപ്പാടം വരെ പണയം വച്ചാണ്  പല ബോട്ടുകളും അറ്റകുറ്റപ്പണി തീർത്ത്‌ കടലിലിറക്കിയത്. പലർക്കും ബാങ്കുകളിൽ വലിയ ബാധ്യതയുണ്ട്‌. ജില്ലയിൽ 280 ബോട്ടുകളും പുതിയാപ്പയിൽ മാത്രം 127 ബോട്ടുകളുമാണ് കടലിലിറങ്ങിയത്. കോവിഡിനെ പ്രതിരോധിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ ഹാർബർ തുറന്നത്. ഓരോ ബോട്ടിലും 10 മുതൽ 15 വരെ തൊഴിലാളികളാണുള്ളത്. എൻജിൻ തകരാറിനെ തുടർന്ന്‌ അഞ്ച്‌ ബോട്ടുകൾ പുതിയാപ്പയിൽ തിരിച്ചെത്തി.
മത്സ്യത്തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ഐസ് കമ്പനികൾ, മൊത്ത, ചെറുകിട കച്ചവടക്കാർ, പാക്കിങ്‌, അനുബന്ധ തൊഴിലാളികൾ, വാഹനങ്ങൾ, ഡ്രൈവർമാർ തുടങ്ങി പതിനായിരക്കണക്കിന് കുടുംബങ്ങളാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നത്‌.   നാലു  മുതൽ അഞ്ചു ദിവസംവരെ കടലിൽ തങ്ങി മീൻപിടിക്കുന്ന  ബോട്ടുകൾക്ക് പുലർച്ചെ  മൂന്നുമുതൽ ഏഴുവരെ മാത്രമേ മീൻ വിൽപ്പന അനുവദിക്കൂ. ഹാർബർ മാനേജ്മെന്റ്‌ സൊസൈറ്റിയുടെ നിർദേശമനുസരിച്ച് മുഴുവൻ തൊഴിലാളികൾക്കും പാസ് നൽകി. പരസ്യ ലേലവും ചില്ലറ വിൽപ്പനയും അനുവദിക്കില്ല. ഒരു ദിവസം പരമാവധി 35 ബോട്ടുകൾക്ക്  മാത്രമേ മത്സ്യം വിൽക്കാനാവൂ. പെർമിറ്റെടുക്കാതെ മീൻപിടിക്കാനിറങ്ങിയാൽ നടപടിയുണ്ടാവും.  ഹാർബറിലേക്ക് പ്രവേശിക്കാനും  മൻപിടിക്കാനും  ഏഴുദിവസത്തിനുള്ളിൽ എടുത്ത  കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ 2 ഡോസ് വാക്സിനെടുത്തവർക്ക് തൊഴിൽ പരമായ ആവശ്യങ്ങൾക്ക് പ്രവേശനം അനുവദിക്കും. 
ഇന്ധന വിലവർധനയും വിദേശ ട്രോളറുകളുമാണ്  ബോട്ടുടമകളെ പ്രയാസപ്പെടുത്തുന്നത്.  ഇതരസംസ്ഥാന തൊഴിലാളികളെത്താൻ വൈകിയതിനാൽ 70 ശതമാനത്തോളം പ്രദേശിക തൊഴിലാളികൾ തന്നെയാണ് ബോട്ടിൽ കയറിയത്. ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച 4695 ബോട്ടുകളും  1259 സാധാരണ ബോട്ടുകളും 196 തുഴയുന്ന തോണികളുമടക്കം 6145 യാനങ്ങളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി ഹാർബറുകൾ കേന്ദ്രീകരിച്ച്  പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കാനും വാർത്താവിനിമയ സംവിധാനങ്ങൾ ബോട്ടുകളിൽ നിർബന്ധമാക്കാനും ഫിഷറീസ് വകുപ്പ് നിർദേശം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top