നാദാപുരം
കനത്ത മഴയിൽ ഇയ്യങ്കോട് വീട് തകർന്നു. ഉറങ്ങിക്കിടന്ന അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. കാപ്പാരോട്ട് മുക്കിലെ പൊയിൽ ശശിയുടെ വീടാണ് തകർന്നത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ടോടെയാണ് ഇരുനില വീടിന്റെ ഒരുഭാഗം നിലംപതിച്ചത്. ശശിയും ഭാര്യ റീനയും മൂന്ന് കുട്ടികളും വീടിനുള്ളിലുണ്ടായിരുന്നു. വീടിന്റെ മുകൾഭാഗത്തുനിന്ന് ശബ്ദം കേട്ടതോടെ കുട്ടികളെയുംകൂട്ടി ശശിയും ഭാര്യയും മുൻഭാഗത്തെ മുറിയിലേക്ക് മാറിക്കിടന്നു.
പിന്നീട് ചുമർ തകരുന്ന ശബ്ദംകേട്ടതോടെ കുട്ടികളെയുമെടുത്ത് പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി.
വീടിന്റെ തറഭാഗത്തുനിന്നാണ് ചുമർ തകർന്നത്. സമീപത്തെ ശുചിമുറിയുടെ മുകളിലേക്കാണ് വീട് തകർന്നുവീണത്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി. കുടുംബം താൽക്കാലികമായി ബന്ധുവീട്ടിലേക്ക് മാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..