കോഴിക്കോട്
കോവിഡ് മറയാക്കി അമിതവില ഈടാക്കുന്നുണ്ടോ എന്ന പരിശോധനയുമായി സിവിൽ സപ്ലൈസ് വകുപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ചയും പരിശോധന നടന്നു.
സർക്കാർ ഇടപെടലിനെ തുടർന്ന് മൊത്തവിപണിയിൽ വില കാര്യമായി കുറഞ്ഞു. എന്നിട്ടും റീട്ടെയിലർമാർ വിലകൂട്ടി വിൽക്കുന്നു എന്ന പരാതി വ്യാപകമായുണ്ട്. പച്ചക്കറിക്കടകൾ, സൂപ്പർമാർക്കറ്റ്, ഇറച്ചിക്കടകൾ, മീൻ മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടന്നു.
പച്ചക്കറി കടകളിലാണ് കൃത്രിമ വിലക്കയറ്റം കാര്യമായുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മൊത്തക്കച്ചവടക്കാരിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങളുമായാണ് ഉദ്യോഗസ്ഥർ റീട്ടെയിൽ ഷോപ്പുകളിൽ പരിശോധനയ്ക്ക് എത്തുന്നത്. സവാള, പച്ചമുളക് തുടങ്ങിയ സാധനങ്ങളെല്ലാം മൊത്തക്കച്ചവട വിലയെ അപേക്ഷിച്ച് വൻ വിലക്കൂടുതലാണ് ഇവിടെ. മൊത്ത വിപണിയിൽനിന്ന് 35 രൂപയ്ക്ക് വാങ്ങിയ സവാള 150 രൂപയ്ക്ക് വിൽക്കുന്നത് കഴിഞ്ഞ ദിവസം പരിശോധനാ സംഘം കണ്ടെത്തിയിരുന്നു.
കടയിൽ വില വിവരപ്പട്ടിക എഴുതിച്ചശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങുന്നത്. പരിശോധനാ സംഘം പോയിക്കഴിഞ്ഞാൽ പഴയ വിലയിൽ വിൽക്കുന്നു എന്ന പരാതിയുമുണ്ട്. ദിവസം രണ്ടുതവണ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. രണ്ടാംതവണ എത്തുമ്പോൾ കൂടിയ വിലയിൽ കച്ചവടം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കട പൂട്ടി സീൽ ചെയ്യേണ്ടി വരുമെന്ന് അധികൃതർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..