പാലാ
കെഎസ്ആര്‍ടിസി ഡിപ്പോകളിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ പുനഃക്രമീകരിച്ച് പുതിയ സംവിധാനം നിലവില്‍ വന്നു. ഇനി ഭരണനിര്‍വഹണ വിഭാഗവും അക്കൗണ്ട്‌സ് വിഭാഗവും ജില്ലയില്‍ ഒരിടത്തു മാത്രമായിരിക്കും. 14 ജില്ലകളിലായി 15 കേന്ദ്രങ്ങളിലേക്ക് പരിമിതപ്പെടുത്തി. വിവിധ ഡിപ്പോകളിലുണ്ടായിരുന്ന മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ സേവനം ഒരുകേന്ദ്രത്തിലാകും.
ജില്ലയിലെ എല്ലാ ഡിപ്പോകളുടെയും ഭരണനിര്‍വഹണ –- അക്കൗണ്ട്‌സ് വിഭാഗം ഇനിമുതൽ ചങ്ങാനാശേരിയിലാകും പ്രവർത്തിക്കുക. ഡിപ്പോകളിലും സബ് ഡിപ്പോകളിലും ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരെ സഹായിക്കാൻ ഒന്നോ രണ്ടോ ക്ലാര്‍ക്കുമാര്‍ മാത്രമേ ഉണ്ടാകൂ. ഡിടിഒ, എടിഒ ഓഫീസുകളിൽ ജീവനക്കാരുടെ സേവന റെക്കാര്‍ഡുകളും പൊതുജന പരാതികളും യാത്രക്കാരുടെ ആവശ്യങ്ങളും തുടർന്നും നിർവഹിക്കും. അതത് ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് അവരുടെ സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍ ചങ്ങനാശേരിയിലെ ഓഫീസിൽ നിന്നറിയാം.
എല്ലാ ഡിപ്പോ, സബ് ഡിപ്പോകളിലെയും മിനിസ്‌റ്റീരിയൽ, അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാര്‍ ഒന്നിച്ച് ഒരു കേന്ദ്രത്തില്‍ എത്തുമ്പോള്‍ വിവിധ തട്ടുകളിലെ ജീവനക്കാരുടെ ഘടനയും പുനഃസംഘടിപ്പിക്കും.
എന്നാൽ ചങ്ങനാശേരി ഡിപ്പോയിൽ പരിമിത സൗകര്യങ്ങളേയുള്ളൂവെന്ന് ജീവനക്കാർ പറയുന്നു. നേരത്തെ മിനിസ്‌റ്റിരിയല്‍ ജീവനക്കാര്‍ക്ക് താമസസ്ഥലത്തിനടുത്ത് ജോലി സൗകര്യം ലഭിച്ചിരുന്നു. ഇനി എല്ലാ ജീവനക്കാരും പ്രത്യേക സ്ഥലത്ത് ഹാജരായേ തീരൂ. കെഎസ്ആർടിസി ജില്ലാ വര്‍ക്‌ഷോപ്പ് പാലായിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..