കോട്ടയം
ജില്ലയിൽ കോവിഡിന് ഇരയായ 2905 പേരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക വിതരണം പുരോഗമിക്കുന്നു. ഒരു കുടുംബത്തിന് 50,000 രൂപ വീതമാണ് നൽകുന്നത്. വിവിധ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ലഭിച്ച 1760 അപേക്ഷകളിൽ 1574 എണ്ണം തീർപ്പാക്കി. വിവിധ കാരണങ്ങളാൽ 176 അപേക്ഷകൾ മാറ്റിവച്ചു. 10 എണ്ണം നിരസിച്ചു.
അതേസമയം, വെള്ളി വൈകിട്ട് ആറ് വരെയുള്ള കണക്ക് പ്രകാരം കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 29 ലക്ഷം കടന്ന് ജില്ല വൻ കുതിപ്പിൽ. ജില്ലയിൽ ഇതുവരെ ആകെ 29,46,359 പേർ രണ്ട് ഡോസ് വാക്സിനും എടുത്തു. ആദ്യഡോസ്- 16,01,839 പേരും രണ്ടാംഡോസ് 13,18,235 പേരും സ്വീകരിച്ചു.
‘സാർവത്രിക വാക്‌സിനേഷനി’ൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് ജില്ലയിൽ ആരോഗ്യവകുപ്പിൽ വാക്‌സിനേഷൻ ചുമതലയുള്ള റിപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ. സി ജെ സിതാര പറഞ്ഞു. ആഗസ്‌ത് ആദ്യവാരം ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചവർ 13 ലക്ഷമായിരുന്നു. അഞ്ച് മാസത്തിനിടെ 16 ലക്ഷത്തിലേറെപ്പേർക്ക് കൂടി പ്രതിരോധ കുത്തിവയ്‌പ്പെടുത്താണ് ജില്ലയുടെ മുന്നേറ്റം. ജില്ലയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളും വാക്‌സിൻ സ്വീകരിച്ചു.
രണ്ടു ഡോസുമെടുത്ത് 84.22% പേർ
കോട്ടയം
ജില്ലയിൽ മുതിർന്നവരിൽ 84.22 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചു. 99.13 ശതമാനം പേർ ആദ്യഡോസ് വാക്‌സിനെടുത്തു. 23166 പേർ കരുതൽ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസത്തിനുശേഷമാണ് കരുതൽ ഡോസ് സ്വീകരിക്കുക.
2,02,210 ഡോസ് കോവിഷീൽഡ് വാക്‌സിനും 42,885 ഡോസ് കൊവാക്‌സിനും ജില്ലയിൽ സ്‌റ്റോക്കുണ്ട്. 15,62,022 മുതിർന്നവർ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ അർഹരാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..