കൊട്ടാരക്കര
കൊട്ടാരക്കര –- ഓയൂർ റോഡിന്റെ നവീകരണം തുടങ്ങി. കൊട്ടാരക്കര മുതൽ വെളിയം കോളനിയ്ക്കു സമീപംവരെയുള്ള 10 കിലോമീറ്റർ ദൂരമാണ് അഞ്ചുകോടി ചെലവിൽ നവീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി അഞ്ചു കലുങ്കുകൾ പൊളിച്ചു നിർമിക്കും. കൊട്ടാരക്കര ഗാന്ധിമുക്ക്, തൃക്കണ്ണമംഗൽ, നെല്ലിക്കുന്നം കാഷ്യു ഫാക്ടറിയ്ക്ക് സമീപം, ഓടനാവട്ടം ജങ്‌ഷൻ, പരുത്തിയറ എൽപി സ്കൂളിനു സമീപം എന്നിവിടങ്ങളിലാണിവ. ഓടനാവട്ടത്തെ കലുങ്ക് അടുത്തിടെ പുനർനിർമിച്ചതായതിനാൽ അറ്റകുറ്റപ്പണി നടത്തിയാൽ മതി. കലുങ്കുകളുടെ നിർമാണം പൂർത്തിയായാൽ ഉടൻ റീടാറിങ് നടത്തും. ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കഴിഞ്ഞവർഷം റോഡ് നവീകരണത്തിന് തുക അനുവദിച്ചത്. ടെൻഡറായെങ്കിലും നിർമാണം നടന്നില്ല. ഇക്കുറി ടെൻഡർ പൂർത്തിയാക്കി ഒരുമാസം മുമ്പ് നിർമാണം തുടങ്ങി.
തിരക്കേറിയ റോഡിൽ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധമാണ് പ്രവൃത്തി. കലുങ്കിന്റെ ഒരുവശം പൊളിച്ചുനീക്കി പുനർനിർമിച്ച ശേഷമേ മറുവശം പൊളിക്കുകയുള്ളൂ. ഒരു വശത്തെ നിർമാണം കഴിഞ്ഞാൽ 22 ദിവസംകഴിഞ്ഞ് ഗതാഗതം അനുവദിക്കും. ജനുവരി ആദ്യവാരത്തോടെ കലുങ്കുകളുടെ നിർമാണം പൂർത്തിയാക്കി റീ ടാറിങ് നടത്തും. എന്നാൽ, കനത്തമഴ പ്രവൃത്തിക്ക് തടസ്സമാകുന്നുണ്ട്. ടാറിങ് തുടങ്ങിയാൽ പത്തുദിവസം കൊണ്ട് പൂർത്തിയാക്കാനാകും. മഴ മാറിയില്ലെങ്കിൽ ഇനിയും വൈകാനാണ് സാധ്യത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..