കൊല്ലം
ജില്ലയിൽ കോവിഡ് വ്യാപനം തടയാൻ നിയന്ത്രണങ്ങൾ ശക്തമാക്കും. കോവിഡ് പ്രതിരോധ പ്രവർത്തനം അവലോകനം ചെയ്യാൻ കലക്ടർ ബി അബ്ദുൾ നാസറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം.
മൺറോതുരുത്ത് പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും തിരക്ക് വർധിക്കുന്നത് രോഗവ്യാപന സാധ്യത ഉയർത്തുമെന്ന് യോഗത്തിൽ പങ്കെടുത്ത ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ അറിയിച്ചു. സാഹചര്യം പരിശോധിച്ച് നേരത്തെ നൽകിയ ഇളവുകൾ പുനഃപരിശോധിക്കും. അഗതി മന്ദിരങ്ങളിൽ കോവിഡ് രോഗവ്യാപനം തടയുന്നതിന് നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദ്ദേശം നൽകി. സ്‌പോർട്‌സ് കൗൺസിൽ ഹോസ്റ്റലുകൾ നിയന്ത്രണങ്ങളോടെ തുറക്കും. വിക്‌ടോറിയ ആശുപത്രിയ്ക്ക് സമീപത്തെ അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.
എഡിഎം പി ആർ ഗോപാലകൃഷ്ണൻ, സബ്കലക്ടർ ശിഖാ സുരേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ ശ്രീലത, ഡെപ്യൂട്ടി കലക്ടർ എസ് ശോഭ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ്, ജില്ലാ സർവൈലൻസ് ഓഫീസർ ആർ സന്ധ്യ, ഡെപ്യൂട്ടി ഡിഎംഒ മണികണ്ഠൻ, ലീഡ് ബാങ്ക് മാനേജർ റീനാ ചാക്കോ, ജില്ലാ ആശുപത്രി സൂപ്രണ്ട് വസന്തദാസ്, ജില്ലയിലെ പൊലീസ് മേധാവികളുടെ പ്രതിനിധികൾ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
പിടിമുറുക്കുന്നു
കൊല്ലം
നിയന്ത്രണങ്ങൾ അയഞ്ഞതോടെ ജില്ലയിൽ കോവിഡ് പിടിമുറുക്കുന്നു. ബുധനാഴ്‌ച 639 പേർക്ക് രോഗം സ്ഥിരീകരിച്ചു. 626 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തുനിന്ന് എത്തിയ നാലുപേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ ഉറവിടം വ്യക്തമല്ല. 2303 പേർ രോഗമുക്തരായി.
മാസ്‌ക് താഴ്‌ത്തി സംസാരിക്കുന്നതും സാമൂഹ്യ അകലം പാലിക്കാതെ ചുറ്റിക്കറങ്ങുന്നതും തീവ്ര കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കൊല്ലം കോർപറേഷനിൽ ശക്തികുളങ്ങര, തിരുമുല്ലാവാരം ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളിൽ കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ ഭാഗങ്ങളിലമാണ് രോഗബാധിതർ കൂടുതൽ. കോർപറേഷനിൽ 105 പേർക്കാണ് രോഗബാധ. ശക്തികുളങ്ങര- 19, തിരുമുല്ലാവാരം- 10, രാമൻകുളങ്ങര, കാവനാട് എന്നിവിടങ്ങളിൽ ഒമ്പതു വീതവും മുണ്ടയ്ക്കൽ വെസ്റ്റ്- ആറ്, ഉളിയക്കോവിൽ, കടപ്പാക്കട, മങ്ങാട് ഭാഗങ്ങളിൽ നാലു വീതവും മരുത്തടി- മൂന്ന് എന്നിങ്ങനെയാണ് കോർപറേഷൻ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളിൽ കൊട്ടാരക്കര- 13, കരുനാഗപ്പള്ളി- 12, പുനലൂർ- 11, പരവൂർ- അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
പഞ്ചായത്ത് പ്രദേശങ്ങളിൽ തലവൂർ- 27, മൈനാഗപ്പള്ളി, കുളക്കട ഭാഗങ്ങളിൽ 23 വീതവും കല്ലുവാതുക്കൽ, മയ്യനാട് എന്നിവിടങ്ങളിൽ 22 വീതവും വെസ്റ്റ് കല്ലട- 18, തേവലക്കര- 17, പന്മന, ചവറ, കുലശേഖരപുരം പ്രദേശങ്ങളിൽ 16 വീതവും ഈസ്റ്റ് കല്ലട- 15, പത്തനാപുരം, പെരിനാട് ഭാഗങ്ങളിൽ 14 വീതവും തഴവ, മൈലം പ്രദേശങ്ങളിൽ 13 വീതവും പൂയപ്പള്ളി, ഇളമാട് എന്നിവിടങ്ങളിൽ 11 വീതവും പവിത്രേശ്വരം, പട്ടാഴി വടക്കേക്കര ഭാഗങ്ങളിൽ 10 വീതവുമാണ് പോസറ്റീവായവരുടെ എണ്ണം. മറ്റ് പ്രദേശങ്ങളിൽ പത്തിൽ താഴെയാണ് രോഗബാധിതർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..