കൊല്ലം
ഇഎസ്ഐ അംഗങ്ങളുടെ മക്കൾക്ക് മെഡിക്കൽ, ഡെന്റൽ സീറ്റ് സംവരണം നിലനിർത്താൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്ന് കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ആവശ്യപ്പെട്ടു. ഇഎസ്‌ഐയിൽ സംവരണംചെയ്ത സീറ്റുകൾ എല്ലാ വർഷവും നിയമപോരാട്ടത്തിലൂടെയാണ് നേടിയെടുക്കുന്നത്.
വലിയ ആശങ്കയാണ് പ്രവേശന സമയത്ത് രക്ഷിതാക്കളും കുട്ടികളും അനുഭവിക്കുന്നത്. ഇപ്പോൾ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇഎസ്‌ഐ ഡയറക്ടർ ബോർഡിന് മനംമാറ്റം വന്നത് ആശ്വാസമാണ്. കശുവണ്ടി മേഖലയോടും ഇഎസ്ഐ അംഗങ്ങളോടുമുള്ള കേന്ദ്രസർക്കാറിന്റെ ദ്രോഹനടപടിക്കെതിരെ ഒറ്റക്കെട്ടായാണ് തൊഴിലാളികൾ അണിനിരന്നത്. ബഹുജനങ്ങളും പിന്തുണ നൽകുന്നു. യോഗ്യതയുള്ള കുട്ടികൾ ഹൈക്കോടതിയിൽ ഹർജിയും നൽകി. തുടർന്നാണ് ഇഎസ്ഐ ഡയറക്ടർ ബോർഡിന്റെ തീരുമാനം കോടതി സ്റ്റേ ചെയ്തത്.
ഇഎസ്ഐയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കോവിഡ് കാലത്ത് തൊഴിലില്ലായ്മ വേതനം നൽകണം. ഹാജർ അടിസ്ഥാനത്തിൽ ചികിത്സയും ആനുകൂല്യങ്ങളും നൽകാത്ത നിലപാടും മാറ്റണം. കശുവണ്ടി വ്യവസായത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ജയമോഹൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..